രോഹിത് ശർമ
മുംബൈ: ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം രോഹിത് ശര്‍മയുടെ ഏകദിന ക്രിക്കറ്റ് കരിയറിന് തിരശീല വീഴുന്നതായി സൂചന. 2027 ലോകകപ്പിനുള്ള ബിസിസിഐ പദ്ധതികളില്‍ രോഹിത് ഉണ്ടാകില്ലെന്നാണ് ബോർഡുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
രോഹിതിന് പകരം യശ്വസി ജയ്‌സ്വാളിന് കൂടുതല്‍ അവസരങ്ങൾ നൽകാനാണ് സെലക്‌ഷൻ കമ്മിറ്റി തീരുമാനം. ഇക്കാര്യം രോഹിതിനെ ബിസിസിഐ അറിയിച്ചതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരങ്ങളിലെ രോഹിതിന്‍റെ മോശം പ്രകടനമാണ് ബിസിസിഐയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
19ന് ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാം ഏകദിനം രോഹിത് ശർമയുടെ കരിയറിലെ അവസാന മത്സരമായി മാറിയേക്കുമെന്നും റിപ്പോർട്ടുണ്ട്. രോഹിതിന്‍റെ പ്രായവും സെലക്റ്റർമാരെ ജയ്സ്വാളിനെ പിന്തുണയ്ക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. മാന്യമായ രീതിയില്‍ വിരമിക്കണോ അതോ കളി തുടരണോ എന്നത് രോഹിതിന്‍റെ തീരുമാനത്തിനു വിട്ടുകൊടുത്തിരിക്കുകയാണ് ബിസിസിഐ.
കഴിഞ്ഞവർഷം മേയില്‍ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായ രോഹിത് ശർമ പടിയിറങ്ങിയാൽ ഒരു യുഗാന്ത്യമായി അതു വിശേഷിപ്പിക്കപ്പെടും.