ന്യൂഡൽഹി: ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജൻസിയുടെ (NADA) പരിശോധനാ പട്ടികയിൽ പതിനാല് ക്രിക്കറ്റ് താരങ്ങളെ കൂടി ഉൾപ്പെടുത്തി. മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും അടക്കം 11 പുരുഷ ക്രിക്കറ്റർമാരും, കൂടാതെ മൂന്ന് വനിതാ ക്രിക്കറ്റർമാരുമാണ് ഇതിൽ ഉൾപ്പെടുന്നത്.
ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, അർഷ്ദീപ് സിങ്, തിലക് വർമ എന്നിവരും പട്ടികയിലുണ്ട്. ദേശീയ വനിതാ ടീമിൽനിന്ന് പുറത്തായ ഓപ്പണർ ഷഫാലി വർമ, കഴിഞ്ഞ പരമ്പരയിൽ വൈസ് ക്യാപ്റ്റനായിരുന്ന ദീപ്തി ശർമ, പേസ് ബൗളർ രേണുക സിങ് ഠാക്കൂർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട വനിതാ ക്രിക്കറ്റർമാർ.
രജിസ്റ്റേർഡ് ടെസ്റ്റിൽ പൂൾ എന്നറിയപ്പെടുന്ന ഈ പട്ടികയിൽ ഉൾപ്പെടുന്ന കായികതാരങ്ങൾ എല്ലാവരും അവരുടെ യാത്രകളുടെ വിശദാംശങ്ങൾ അടക്കം കാലാകാലങ്ങളിൽ നാഡയ്ക്കു കൈമാറണം. ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനുള്ള മൂത്ര സാമ്പിളുകൾ കൈമാറാനും ഇവർ ബാധ്യസ്ഥരായിരിക്കും. ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ പരിശോധനയുണ്ടാകുമെന്നാണ് സൂചന.