സാം കറൻ, സഞ്ജു സാംസൺ.
File
ചെന്നൈ: ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള മലയാളി ബാറ്റർ സഞ്ജു വി. സാംസന്‍റെ കൂടുമാറ്റത്തിന് മുന്നിൽ കടമ്പകൾ. സഞ്ജുവിനു പകരം സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്കൊപ്പം രാജസ്ഥാൻ റോയൽസ് ആവശ്യപ്പെടുന്ന ഇംഗ്ലിഷ് താരം സാം കറനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വമാണ് കരാറിന് വിഘാതം സൃഷ്ടിക്കുന്നത്.
ഐപിഎൽ ചട്ട പ്രകാരം ഇന്ത്യൻ താരങ്ങളായ സഞ്ജുവിനെയും ജഡേജയും സൂപ്പർ കിങ്സിനും റോയൽസിനും പരസ്പരം കൈമാറുന്നതിന് തടസങ്ങളില്ല. എന്നാൽ, കറന്‍റെ കാര്യത്തിലെ കൈമാറ്റാം യാഥാർഥ്യമാകണെങ്കിൽ റോയൽസ് ഒന്നുരണ്ടു നിബന്ധനകൾകൂടി പാലിക്കേണ്ടതുണ്ട്.
ഐപിഎൽ ചട്ടങ്ങൾ അനുസരിച്ച് ഒരു ടീമിൽ എട്ടു വിദേശ താരങ്ങളേ പാടുള്ളൂ. രാജസ്ഥാൻ റോയൽസിൽ വിദേശ താരങ്ങളായി ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ഫസൽഹക്ക് ഫറൂഖി, ക്വെന മഫാഖ, നാന്ദ്രെ ബർഗർ, ല്വാൻ ഡ്രെ പ്രിട്ടോറിയസ് എന്നിവരുണ്ട്. ചുരുക്കത്തിൽ റോയൽസിലെ വിദേശ താരങ്ങളുടെ ക്വാട്ടയിൽ ഒഴിവില്ല. അതിനാൽത്തന്നെ ഒരു വിദേശ താരത്തെ റിലീസ് ചെയ്താൽ മാത്രമേ റോയൽസിന് സാം കറനെ ഒപ്പംകൂട്ടാൻ പറ്റുകയുള്ളൂ.
ഇതിനു പുറമെ താരങ്ങളെ വാങ്ങാനുള്ള വകയിൽ റോയൽസിന്‍റെ പക്കൽ 30 ലക്ഷം രൂപ മാത്രമേ അവശേഷിക്കുന്നുള്ളൂ. താര ലേലത്തിൽ കറന്‍റെ മൂല്യം 2.4 കോടി രൂപയാണ്. ഈ സാഹചര്യത്തിൽ 5.25 കോടി രൂപ മൂല്യമുള്ള വാനിന്ദു ഹസരങ്കയേയോ 4.40 കോടി മൂല്യമുള്ള മഹീഷ് തീക്ഷണയേയോ ഒഴിവാക്കി കറന് ടീമിൽ ഇടവും, ആവശ്യം വേണ്ട പണവും കണ്ടെത്താൻ റോയൽസ് നിർബന്ധിതമാകും.
രണ്ടു ദിവസം മുൻപ് താര കൈമാറ്റാത്തിന് സൂപ്പർ കിങ്സും റോയൽസും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇതിനുള്ള ഔദ്യോഗിക അപേക്ഷ ബിസിസിഐക്ക് ലഭിച്ചിട്ടില്ല. കരാർ നടപടിക്രമങ്ങൾ പൂർണമായിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ, നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതിയായ 15നുശേഷം മാത്രമേ ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള സഞ്ജുവിന്‍റെ ചേക്കേറൽ യാഥാർഥ്യമാകൂവെന്നാണ് വിവരം. അതല്ലെങ്കിൽ ടീമിൽ നിലനിർത്തുന്ന കളിക്കാർ ആരൊക്കെയെന്നത് റോയൽസ് മുൻകൂട്ടി പ്രഖ്യാപിക്കണം.