Sri Lankan cricket team in a huddle Symbolic image
Sports

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സർക്കാർ പിരിച്ചുവിട്ടു

ക്രിക്കറ്റ് ബോര്‍ഡുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ പാടില്ലെന്ന ചട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ കായിക മന്ത്രി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന് കത്തയച്ചിട്ടുണ്ട്

MV Desk

കൊളംബോ: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. നേരത്തെ ഇന്ത്യയോട് പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കാന്‍ ബോര്‍ഡിനോട് ലങ്കന്‍ കായിക മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു ശേഷം ബംഗ്ലാദേശിനോടും തോൽക്കുകയായിരുന്നു ശ്രീലങ്ക.

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന മോഹന്‍ ഡി സില്‍വ രാജിവെച്ചതിന് തൊട്ടടുത്ത ദിവസമാണ് ബോര്‍ഡ് പിരിച്ചുവിട്ടത്. മുതിര്‍ന്ന താരങ്ങളായ ഏഞ്ജലോ മാത്യൂസ്, ദിനേശ് ചണ്ഡിമല്‍ എന്നിവരെ ആദ്യമേ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വന്‍ തിരിച്ചടിയായെന്നാണ് കായിക മന്ത്രിയുടെ വിലയിരുത്തല്‍. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ടര്‍മാരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ന്യായീകരിക്കുകയാണ് ഇപ്പോഴും ചെയ്യുന്നതെന്നും മന്ത്രി റോഷന്‍ രണസിംഗെ കുറ്റപ്പെടുത്തി.

മുന്‍ നായകന്‍ അര്‍ജുന രണതുംഗെയുടെ നേതൃത്വത്തില്‍ ഇടക്കാല ഭരണസമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ക്രിക്കറ്റ് ബോര്‍ഡുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ പാടില്ലെന്ന ചട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ കായിക മന്ത്രി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. കളിക്കാരുടെ അച്ചടക്ക പ്രശ്നങ്ങള്‍, മാനേജ്മെന്‍റ് അഴിമതി, സാമ്പത്തിക ക്രമക്കേട്, ഒത്തുകളി ആരോപണങ്ങള്‍ തുടങ്ങിയ പരാതികളാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ പിരിച്ചുവിട്ടതിന് പിന്നിലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

ടീമിന്‍റെ നാണംകെട്ട തോല്‍വി ശ്രീലങ്കയില്‍ പൊതുജന പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് കൊളംബോയിലെ ക്രിക്കറ്റ് ബോര്‍ഡ് ഓഫീസിന് പുറത്ത് കനത്ത സുരക്ഷാവിന്യാസം നടത്തിയിരുന്നു.

ശബരിമല ഭണ്ഡാരത്തിലെ വിദേശ കറൻസി വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ

മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

നാസയുടെ ക്രൂ 11 സംഘം ഭൂമിയിലേക്ക്; അൺഡോക്കിങ് പ്രക്രിയ വിജയകരം

ബോഗി പൊങ്കൽ: ചെന്നൈയിൽ 14 വിമാനങ്ങൾ റദ്ദാക്കി, ട്രെയിൻ - ബസ് സർവീസുകളെയും ബാധിച്ചു

യുഎസ് ആക്രമണ ഭീഷണി; വ്യോമപാത ഭാഗികമായി അടച്ച് ഇറാൻ