വൈഭവ് സൂര‍്യവംശി
ചെന്നൈ: സൗത്ത് സോണിനെതിരായ ദുലീപ് ട്രോഫി ഫൈനൽ മത്സരത്തിൽ പേസർ മുഹമ്മദ് സിറാജിനെ അടിച്ചുപറത്തി കൗമാര താരം വൈഭവ് സൂര‍്യവംശി. ഈസ്റ്റ് സോണിനു വേണ്ടി ഓപ്പണിങ്ങിറങ്ങിയ താരം സിറാജിന്‍റെ ഒരോവറിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സുമാണ് അടിച്ചെടുത്തത്.
സിറാജിനെതിരേ ആക്രമണോത്സുകമായി ബാറ്റേന്തുന്ന വൈഭവിന്‍റെ വിഡിയോ ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ വൈറലാണ്. 37 പന്തിൽ 5 ബൗണ്ടറിയും ഒരു സിക്സും അടക്കം 44 റൺസ് നേടിയ ശേഷമാണ് താരം പുറത്തായത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിലാണ് ഈസ്റ്റ് സോൺ. വൈഭവിനു പുറമെ ഓപ്പണർ അഭിമന‍്യു ഈശ്വരൻ (72) പുറത്താകാതെ ക്രീസിൽ തുടരുന്ന ശിഖർ മോഹൻ (79) എന്നിവർ തകർപ്പൻ പ്രകടനം പുറത്തെടുത്തു.
മുഹമ്മദ് സിറാജ് 10 ഓവറും മലയാളി താരം എം.ഡി. നിധീഷ് 8 ഓവറും പന്തെറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താനായില്ല. സൗത്ത് സോണിനു വേണ്ടി ചാമ മിലിന്ദും ത്രിപുരാന വിജയ്‌യുമാണ് വിക്കറ്റ് വീഴ്ത്തിയത്. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ദുലീഫ് ട്രോഫി ഫൈനൽ മത്സരം നടക്കുന്നത്.