ഇനി പിൻകോഡ് വേണ്ട, പകരം 'ഡിജിപിൻ'
ന്യൂഡൽഹി: പിൻകോഡിനു പകരം ഡിജിപിൻ അവതരിപ്പിച്ച് തപാൽ വകുപ്പ്. സാധാരണയായി പിൻകോഡ് വലിയ ഒരു മേഖല തിരിച്ചറിയാനായാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഡിജിപിൻ കുറച്ചു കൂടി സൂക്ഷ്മമായ സ്ഥല വിവരം നൽകുമെന്നതാണ് പ്രത്യേകത. അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടെ 10 ഡിജിറ്റ് ആണ് ഡിജിപിന്നിൽ ഉണ്ടായിരിക്കുക. നിങ്ങളുടെ വീടിരിക്കുന്ന ലൊക്കേഷന് വേണ്ടി മാത്രമായി ഡിജിപിൻ സൃഷ്ടിക്കാമെന്ന് ചുരുക്കം.
ഉൾഗ്രാമങ്ങളിലേക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനും മറ്റും ഇതു സഹായകമാകും. ആംബുലൻസ്, അഗ്നിശമന സേന എന്നിവരുടെ സഹായം വേഗത്തിൽ ലഭ്യമാകാനും ഡിജിപിൻ സഹായകമായിരിക്കും. വെബ്സൈറ്റിൽ കയറി നിങ്ങളുടെ വീടിന്‍റെ ലൊക്കേഷനെടുത്തതിനു ശേഷം സ്വന്തമായി ഡിജിപിൻ ക്രിയേറ്റ് ചെയ്യാം.
ഓൺലൈൻ കച്ചവടക്കാർ, ലോജിസ്റ്റിക്സ് പ്രൊവൈഡർമാർ തുടങ്ങിയവർക്കെല്ലാം ഇതു സഹായകമായിരിക്കും. ഫ്ലിപ്കാർട് , ആമസോൺ തുടങ്ങിയവയ്ക്ക് വിലാസം നൽകുന്നതിനൊപ്പെ ഡിജിപിൻ കൂടി പങ്കു വച്ചാൽ പെട്ടെന്ന് ഡെലിവറി സാധ്യമാകും.
ഗുണങ്ങൾ
4 ചതുരശ്ര മീറ്ററിലുള്ള ലൊക്കേഷൻ തിരിച്ചറിയാനായി ഒരു ഡിജിപിൻ മതിയാകും. ഉൾനാടുകളിലും ഇത് സഹായകമാകും. മറ്റ് വ്യക്തിവിവരങ്ങൾ ഒന്നും നൽകേണ്ടതില്ല. അതിനാൽ ഡേറ്റ മോഷണവും ഭയക്കേണ്ടതില്ല. ഐഐടി ഹൈദരാബാദ്, എൻആർഎസ് സി, ഇസ്രൊ എന്നിവരുമായി സഹകരിച്ചാണ് തപാൽ വകുപ്പ് ഡിജിപിൻ ദേശീയ തലത്തിൽ നടപ്പിലാക്കിയിരിക്കുന്നത്.
ഡിജിപിൻ ക്രിയേറ്റ് ചെയ്യുന്നതു കൊണ്ട് നിങ്ങളുടെ വിലാസത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല. ഓഫ്‌ലൈൻ ആയും ഡിജിപെൻ ലഭിക്കും.
ഡിജിപിൻ പ്ലാറ്റ്ഫോമിനെക്കുറിച്ച് അറിയണമെങ്കിൽ https://dac.indiapost.gov.in/mydigipin/home എന്ന സൈറ്റ് സന്ദർശിക്കുക.