

ദിവസം 50 ടെസ്റ്റുകൾ വീതം ആഴ്ചയിൽ അഞ്ച് ദിവസം ഡ്രൈവിങ് ടെസ്റ്റ് നടത്തണം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ നിലവിലുള്ള കാത്തിരിപ്പ് കുറയ്ക്കുന്നതിനും ലേണേഴ്സ് ലൈസൻസ് പരീക്ഷകളുടെ സുതാര്യത വർധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണർ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ആർടിഒ, സബ് ആർടിഒ ഓഫിസുകളിലും ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ലൈസൻസ് പരീക്ഷയും നിർബന്ധമായും നടത്തണം.
നിലവിലുള്ള പ്രതിദിന ഡ്രൈവിങ് ടെസ്റ്റ് ശേഷി നാൽപ്പതിൽ നിന്നും അമ്പതാക്കി ഉയർത്താനും ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ അടിസ്ഥാനമാക്കിയ ആധികാരികത ഉറപ്പുവരുത്തുന്ന സംവിധാനം നടപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. പ്ലസ് ടു പഠനം പൂർത്തിയാക്കി ഉന്നത പഠനത്തിനോ തൊഴിലിനോ പോകുന്നതിന് മുമ്പ് ലേണേഴ്സ് ലൈസൻസും ഡ്രൈവിങ് ലൈസൻസും നേടാൻ അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി.
അർഹരായ അപേക്ഷകർക്ക് അനാവശ്യ കാലതാമസമില്ലാതെ പരീക്ഷയെഴുതാനും ലൈസൻസ് നേടാനും അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എല്ലാ ആർടിഒ, സബ് ആർടിഒ ഓഫിസുകളിലും അടിസ്ഥാന സൗകര്യവും കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളും പാലിച്ച് പ്രതിദിന ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകൾ അമ്പതായി ഉയർത്തണം. ഇതിൽ 28 സ്ലോട്ട് പുതിയ അപേക്ഷകർക്കും 20 സ്ലോട്ട് വീണ്ടും പരീക്ഷ എഴുതുന്നവർക്കും രണ്ട് സ്ലോട്ട് വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ തൊഴിൽ, പഠനം എന്നിവയ്ക്കായി അടിയന്തരമായി ലൈസൻസ് ആവശ്യമുള്ളവർക്ക് സംവരണം ചെയ്യണം.
ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമേ ഈ പ്രത്യേക ക്വാട്ട അനുവദിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ഒരു ദിവസം ലഭ്യമായ മോട്ടോർ വാഹന ഇൻസ്പെക്ടർമാരുടെ എണ്ണത്തിന് അനുസരിച്ച് ഡ്രൈവിങ് ടെസ്റ്റ് ബാച്ചുകൾ ക്രമീകരിക്കണം.
ഏതെങ്കിലും വിഭാഗത്തിൽ സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ അവ മറ്റ് അർഹരായ അപേക്ഷകർക്കായി വിനിയോഗിച്ച് മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, സ്ലോട്ടുകൾ വർധിപ്പിക്കുന്നതിന്‍റെ പേരിൽ പരീക്ഷയുടെ നിലവാരത്തിനോ സുരക്ഷയ്ക്കോ സുതാര്യതയ്ക്കോ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.