

സീബ്രാ ക്രോസിങ്ങിൽ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ഡ്രൈവ്.
freepik.com
തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കാനും സംസ്ഥാനത്തുടനീളം "വൈറ്റ് ലൈന്‍ - ലൈഫ് ലൈന്‍' എന്ന പേരില്‍ കേരള പൊലീസിന്‍റെ നേതൃത്തിൽ സ്പെഷ്യല്‍ ഡ്രൈവ് നടത്തി.
55,207 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 1,038 വാഹനങ്ങള്‍ സീബ്രാ ക്രോസില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഇവരിൽ നിന്നായി 2,50,631 രൂപ പിഴ ചുമത്തി. ഓഗസ്റ്റ് 20 മുതല്‍ 25 വരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. ആ കാലയളവില്‍ സംസ്ഥാന വ്യാപകമായി കാല്‍നടയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സ്പെഷ്യല്‍ ഡ്രൈവ്.
നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന ജക്‌ഷനുകളിലും അപകട സാധ്യതയുള്ള സ്ഥലങ്ങളിലും തിരക്കേറിയ കാല്‍നട ഇടനാഴികളിലും എന്‍ഫോഴ്സ്മെന്‍റ് ടീമുകളെ വിന്യസിച്ചു പരിശോധന നടത്തി. കാല്‍നട യാത്രക്കാര്‍ റോഡ് മറികടക്കുമ്പോള്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നട യാത്രക്കാര്‍ക്ക് നിയമപരമായി അനുശാസിക്കുന്ന വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവയ്ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു.
സീബ്രാ ക്രോസിങ്, സുരക്ഷിതമായ ഡ്രൈവിങ് തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. സമാനമായ സ്പെഷ്യല്‍ ഡ്രൈവുകള്‍ തുടരുകയും ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനെജ്മെന്‍റ് ഇന്‍സ്പെക്റ്റര്‍ ജനറലിന്‍റെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവികള്‍, ട്രാഫിക് സോണല്‍ പൊലീസ് സൂപ്രണ്ടുമാര്‍, ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു സ്പെഷ്യല്‍ ഡ്രൈവ്.
ട്രാഫിക് നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പരായ 9747001099 മുഖേന അവയുടെ ഫോട്ടൊ, ഓഡിയൊ, വീഡിയൊ എന്നിവയോടൊപ്പം നിയമ ലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്‍റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്നും പൊലീസ് അറിയിച്ചു.