

എടിഎം ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ ഒന്നുമുതൽ പുതിയ മാറ്റവുമായി ബാങ്കുകൾ
ന്യൂഡൽഹി: എടിഎം ഉപയോഗ നിബന്ധനകളിൽ ഏപ്രിൽ ഒന്ന് മുതൽ മാറ്റം വരുന്നു. പ്രമുഖ ബാങ്കുകളായ എച്ച്ഡിഎഫ്സി, പഞ്ചാബ് നാഷണൽ ബാങ്ക്. ബന്ധൻ ബാങ്ക് എന്നിവയാണ് പുതിയ മാറ്റം വരുത്തുന്നത്. എടിഎം ഇടപാടുകൾ, പണം പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് പുതിയ പരിഷ്കാരം വരുന്നത്. ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ ഉപഭോക്താക്കൾ എടിഎമ്മിൽ നിന്ന് യുപിഐ അടിസ്ഥാനമാക്കി പണം പിൻവലിക്കുന്നത് പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കും. സൗജന്യ ഇടപാട് കഴിഞ്ഞാൽ ഓരോ പിൻവലിക്കലിനും 23 രൂപയും ബാധകമായ നികുതിയുമാവും ഈടാക്കുക.
എടിഎമ്മുകളിൽ കാർഡ് ഉപയോഗിക്കാതെ യുപിഐ ഉപയോഗിച്ച് ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാനുള്ള സൗകര്യമുണ്ട്. ഇതാണ് എച്ച്ഡിഎഫ്സി ബാങ്ക് സൗജന്യ ഇടപാടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക് ചില ഡെബിറ്റ് കാർഡുകൾക്ക് ദിവസംതോറും എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന തുകയിൽ പരിധി കുറച്ചിട്ടുണ്ട്. നിലവിൽ ഒരു ലക്ഷം രൂപ വരെ പിൻവലിക്കാവുന്ന കാർഡിൽ പുതിയ രീതിയനുസരിച്ച് 50,000 രൂപയായിരിക്കും പിൻവലിക്കാൻ പറ്റുക. പിഎൻബിയുടെ പ്ലാറ്റിനം, സെലക്‌ട്, ഗോൾഡ് കാർഡുകളിലാണ് ഉയർന്ന തുക പിൻവലിക്കാൻ അനുവദിച്ചിരുന്നത്.
ബന്ധൻ ബാങ്ക് ഉപഭോക്താക്കൾ എടിഎമ്മിൽ നിന്ന് 5 തവണ സൗജന്യ ഇടപാട് ആയിരിക്കും. ഇതിന് ശേഷമുള്ള ഇടപാടിന് 23 രൂപയും അതിന്‍റെ നികുതിയും ബാങ്ക് ഈടാക്കും. കൂടാതെ പണമില്ലാതെ പണം പിൻവലിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടാൽ 25 രൂപ പിഴയും ബാങ്ക് ഈടാക്കും.