ഓണച്ചന്ത സജീവമാകും മുൻപേ ഏത്തക്കായക്ക് തീപിടിച്ച വില

ഓണസദ്യയിലും ചിപ്സ് നിർമാണത്തിലും ഒഴിവാക്കാനാവാത്ത നേന്ത്രക്കായയ്ക്ക് ലഭ്യത കുറഞ്ഞതോടെയാണ് വിപണിയിൽ വില കയറുന്നത്
ഓണച്ചന്ത സജീവമാകും മുൻപേ ഏത്തക്കായക്ക് തീപിടിച്ച വില

ഓണമെത്തും മുൻപേ ഏത്തക്കായയ്ക്ക് വിലക്കയറ്റം.

Representative image

Updated on

കോതമംഗലം: ഓണം അടുത്തെത്താറായെങ്കിലും ഓണച്ചന്തകൾ സജീവമായിട്ടില്ല. അതിന് മുമ്പേ സംസ്ഥാനത്ത് നേന്ത്രക്കായയുടെ വില കുത്തനെ ഉയർന്നു. ഓണസദ്യയിലും ചിപ്സ് നിർമാണത്തിലും ഒഴിവാക്കാനാവാത്ത നേന്ത്രക്കായയ്ക്ക് ലഭ്യത കുറഞ്ഞതോടെയാണ് വിപണിയിൽ വില കയറുന്നത്.

മൊത്തവിപ ണിയിൽ കിലോയ്ക്ക് 50 രൂപ യും, ചില്ലറ വിപണിയിൽ 60 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം മൊത്തവിലയിൽ 13 രൂപ യുടെ വർധനയുണ്ടായി. പഴുപ്പിക്കാൻ അനുയോജ്യമായ ഗുണ മേന്മയുള്ള നേന്ത്രക്കായയുടെ ക്ഷാമമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

കേരളത്തിലേക്ക് പ്രധാനമായും തമിഴ്‌നാട്ടിലെ സത്യമംഗലത്ത് നിന്നാണ് നേന്ത്രക്കായ എത്തുന്നത്. ഓണക്കാലം അടുത്തതോടെ ചിപ്സ് നിർമാണ യൂണിറ്റുകളും വൻകിട വ്യാപാരികളും വ്യാപകമായി വാങ്ങൽ ആരംഭിച്ചതും ആവശ്യകത വർധിപ്പിച്ചു.

വരവ് കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓണത്തിന് മുൻപുള്ള ദിവസങ്ങളിൽ നേന്ത്രക്കായയുടെ വില ഇനിയും ഉയരാനിടയുണ്ടെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. സാധാരണ കുടുംബങ്ങളുടെ ഓണച്ചെലവിന് ഇത് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്.

logo
Metro Vaartha
www.metrovaartha.com