

ബിസിനസ് ലേഖകൻ
കൊച്ചി: വിപണിയിലെ പണ ലഭ്യത മെച്ചപ്പെട്ടതും റിസര്‍വ് ബാങ്കിന്‍റെ നയസമീപനത്തിലെ മാറ്റവും കണക്കിലെടുത്ത് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാന്‍ വാണിജ്യ ബാങ്കുകള്‍ ഒരുങ്ങുന്നു. വെള്ളിയാഴ്ച പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തില്‍ മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറല്ലെന്നാണ് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും സാമ്പത്തിക മേഖലയിലെ മെല്ലെപ്പോക്കും കണക്കിലെടുത്താണ് വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ധന സമീപനത്തിലേക്ക് റിസര്‍വ് ബാങ്ക് നീങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷം തുടര്‍ച്ചയായി റിസര്‍വ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ 2.5% വർധിപ്പിച്ചതിന്‍റെ ചുവടുപിടിച്ച് വാണിജ്യ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഗണ്യമായി ഉയര്‍ത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. വിപണിയില്‍ പണ ലഭ്യത ഗണ്യമായി വർധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പല ബാങ്കുകളും നിക്ഷേപങ്ങളുടെ പലിശ കുറച്ചിരുന്നു. ഇന്നത്തെ ധന നയത്തിലും തൽസ്ഥിതി തുടര്‍ന്നാല്‍ നിക്ഷേപങ്ങളുടെ പലിശ കുത്തനെ കുറയാനാണ് സാധ്യതയെന്ന് കൊച്ചിയിലെ പ്രമുഖ ധനകാര്യ വിദഗ്ധനായ സുരേഷ് ഗോപിനാഥന്‍ പറയുന്നു.
നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായതോടെ ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ പലിശ വർധന നടപടികള്‍ മരവിപ്പിച്ചിരുന്നു. അമെരിക്കയിലെ ഫെഡറല്‍ റിസര്‍വിന്‍റെയും യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്‍റെയും ധന അവലോകന നയത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. തുടര്‍ച്ചയായി 16 തവണ പലിശ വർധന നടത്തിയതിനു ശേഷമാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നാണയപ്പെരുപ്പ യുദ്ധത്തിന് ഇടവേള നല്‍കുന്നത്. ഫെഡറല്‍ റിസര്‍വ് നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ധന നിയന്ത്രണ നടപടികള്‍ തുടരുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കൂടുന്നതില്‍ ആശങ്കയുണ്ടെങ്കിലും ഭക്ഷ്യ ഉത്പന്നങ്ങളുടെയും ലോഹങ്ങളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില സമ്മർദം കുറയുന്നതാണ് ആശ്വാസം പകരുന്നത്. ലോകത്തിലെ മറ്റു കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് ഇന്ത്യയിലെ റിസര്‍വ് ബാങ്കും പലിശ കുറയ്ക്കാന്‍ തയാറാകുമെന്നാണ് വ്യവസായ ലോകം പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക മേഖലയില്‍ ദൃശ്യമാകുന്ന ഉണര്‍വ് മുതലെടുത്ത് മികച്ച വളര്‍ച്ച നേടാന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കില്‍ ഇളവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ വ്യവസായ ലോകത്ത് ശക്തമാണ്. അമെരിക്കയും യൂറോപ്പും അടക്കമുള്ള മുന്‍നിര സാമ്പത്തിക മേഖലകള്‍ കടുത്ത മാന്ദ്യത്തിലേക്ക് മൂക്കുകുത്തുമ്പോഴും ഇന്ത്യ ആവേശകരമായ വളര്‍ച്ചയാണ് കാഴ്ച വെയ്ക്കുന്നത്. കയറ്റുമതി രംഗത്തെ മാന്ദ്യ സാഹചര്യങ്ങള്‍ മറികടന്നും മികച്ച വളര്‍ച്ച നേടുന്ന ഇന്ത്യന്‍ കമ്പനികള്‍ ആഭ്യന്തര വിപണിയുടെ കരുത്തിലാണ് മുന്നേറുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഉണര്‍വ് മുതലെടുത്ത് ഉത്പാദന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് ബാങ്ക് വായ്പകളുടെ ഉയര്‍ന്ന പലിശ നിരക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു.
നാണയപ്പെരുപ്പ നിയന്ത്രണത്തിന് പകരം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന ധന നയത്തിലേക്ക് റിസര്‍വ് ബാങ്ക് മാറണമെന്ന് ദുബായ് ആസ്ഥാനമായ പ്രമുഖ ധനകാര്യ കണ്‍സള്‍ട്ടന്‍റും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ ഷാജു ഡേവിസ് പറയുന്നു. റിസര്‍വ് ബാങ്കിന്‍റെ അടുത്ത ധന അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനമെങ്കിലും കുറവ് വരുത്തി കോര്‍പ്പറേറ്റ് മേഖലയ്ക്ക് ആശ്വാസം പകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന ജിഡിപി കണക്കുകളും വ്യവസായ ഉത്പാദന സൂചനകളും റിസര്‍വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും ഏറെ ആശ്വാസം പകരുന്നതാണ്. അതിനാല്‍ ധന നയത്തില്‍ തിരക്കിട്ട് മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് റിസര്‍വ് ബാങ്കെന്ന് എസ്ബിഐയുടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒന്നര വര്‍ഷത്തിനിടെ ആറ് തവണയായി മുഖ്യ പലിശ നിരക്കായ റിപ്പോ 2.5 ശതമാനം വർധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിന് അടുത്തേക്ക് താഴുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍.