

ചരിത്രപ്രസിദ്ധമായ 'മാർക്കറ്റ് ഓപ്പൺ' ചടങ്ങോടെ ബുർജീലിന്‍റെ പ്രഥമ ഇസ്ലാമിക് ബോണ്ട് അന്താരാഷ്ട്ര വിപണിയിൽ ട്രേഡിങ് ആരംഭിച്ചു.
ലണ്ടൻ: ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് പ്രമുഖ മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലിന്‍റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്സ്. അന്താരാഷ്ട്ര സാമ്പത്തിക വിപണിയിൽ വൻ ശ്രദ്ധ നേടിയ 4,708 കോടി രൂപയുടെ സുക്കൂക് ബോണ്ട് സമാഹരണത്തിന് പിന്നാലെയാണ് ഈ നേട്ടം.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ചരിത്രപ്രസിദ്ധമായ 'മാർക്കറ്റ് ഓപ്പൺ' ചടങ്ങോടെയാണ് ബുർജീലിന്‍റെ പ്രഥമ സുക്കൂക് ബോണ്ട് (ഇസ്ലാമിക് ബോണ്ട്) ഔദ്യോഗികമായി അന്താരാഷ്ട്ര വിപണിയിൽ ട്രേഡിങ് ആരംഭിച്ചത്.
യുകെയിലെ യുഎഇ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഷെയ്ഖ് ഖാലിദ് ബിൻ സൗദ് അൽ ഖാസിമി, ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഇന്‍റർനാഷണൽ സെക്യൂരിറ്റീസ് മാർക്കറ്റിലാണ് ബോണ്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ നിന്നുള്ള ഒരു ഹെൽത്ത്കെയർ കമ്പനി 2018-ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കുന്ന ആദ്യ സുക്കൂക് ബോണ്ടാണിത്.
ആഗോള തലത്തിൽ ബുർജീൽ ഹോൾഡിങ്സിന്‍റെ സാന്നിധ്യം ശക്തമാക്കുന്ന സുപ്രധാനമായ ഒരു അധ്യായത്തിനാണ് ലണ്ടൻ വിപണിയിൽ തുടക്കമിട്ടിരിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
ആകെ 14,124 കോടി രൂപയുടെ സുക്കൂക് പ്രോഗ്രാമിന്‍റെ ഭാഗമായി 5 വർഷത്തെ കാലാവധിയിലാണ് ബോണ്ട് പുറത്തിറക്കിയത്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസികളായ എസ് ആൻഡ് പി BB+' റേറ്റിങ്ങും മൂഡീസ് 'Ba2' റേറ്റിങ്ങും നൽകിയ ബോണ്ടിന്‍റെ യീൽഡ് നിരക്ക് 7.125 ശതമാനമാണ്.
അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരിൽ നിന്നുൾപ്പെടെ കമ്പനി ലക്ഷ്യമിട്ട തുകയുടെ 3.2 ഇരട്ടിയിലധികമായ 15,066 കോടി രൂപയുടെ നിക്ഷേപ താല്പര്യമാണ് ബോണ്ടിന് ലഭിച്ചത്.
അപേക്ഷിച്ചവരിൽ 61 ശതമാനവും യുകെ (34%), യുഎസ് ഓഫ്ഷോർ (24%), മറ്റ് ആഗോള വിപണികൾ (3%) എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര നിക്ഷേപകരായിരുന്നു. ബാക്കി 39 ശതമാനം നിക്ഷേപം ജിസിസി മേഖലയിൽ നിന്നുമാണ് ലഭിച്ചത്.
യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി 20 ആശുപത്രികളും 41 മെഡിക്കൽ സെന്‍ററുകളും ഉൾപ്പെടെ 89 സ്ഥാപനങ്ങളാണ് ഡോ. ഷംഷീർ വയലിലിന്‍റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്സിന് കീഴിൽ നിലവിലുള്ളത്.