
മിഡിൽ ഈസ്റ്റിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ 'ക്യാഷ് ഫ്രീ പേയ്മെന്‍റ്സ്
ദുബായ്: മിഡിലീസ്റ്റിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി പ്രമുഖ പേയ്മെന്‍റ് കമ്പനിയായ 'ക്യാഷ് ഫ്രീ പേയ്മെന്‍റ്സ്' മാനേജ്മെന്‍റ് അറിയിച്ചു. വികസന പദ്ധതികൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി 53 മില്യൺ ഡോളർ സമാഹരിച്ചതായി അധികൃതർ വെളിപ്പെടുത്തി. 80 ബില്യൺ ഡോളറിന്‍റെ പേയ്‌മെന്‍റുകൾ വർഷം തോറും പ്രോസസ്സ് ചെയ്യുന്ന സ്ഥാപനമാണ് ക്യാഷ് ഫ്രീ പേയ്മെന്‍റ്സ്. ഡിജിറ്റൽ പേയ്‌മെന്‍റുകളിലും പുതിയ ധനകാര്യ സംവിധാനങ്ങളിലും അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന യു.എ.ഇ-മിഡിൽ ഈസ്റ്റ് വിപണിയിൽ ഈ ഫണ്ട് ഉപയോഗപ്പെടുത്തി വികസന പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
കൊറിയൻ ഡിജിറ്റൽ എന്‍റർടൈൻമെന്‍റ് സ്ഥാപനമായ ക്രഫ്റ്റൺ, ആപിസ് ഗ്രോത്ത് ഫണ്ട് II എന്നിവയാണ് ഫണ്ടിംഗ് നീക്കങ്ങൾക്ക് നേതൃത്വം നൽകിയത്. മിഡിൽ ഈസ്റ്റ് മേഖലയിൽ ഒന്നിലധികം ബിസിനസുകൾക്ക് സേവനം നൽകുന്ന കാഷ് ഫ്രീ ടെല്ലറുമായി ചേർന്നാണ് പേയ്‌മെന്‍റുകൾ പ്രോസസ്സ് ചെയ്യുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
തങ്ങളുടെ വളർച്ചാ യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ടെല്ലറുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടുത്തി മിഡിൽ ഈസ്റ്റിൽ വികസനം ലക്ഷ്യമിടുന്നുവെന്നും, മൂന്ന് വർഷം മുമ്പ് തങ്ങൾ തന്ത്രപരമായ നിക്ഷേപം നടത്തിയിരുന്നുവെന്നും ക്യാഷ് ഫ്രീ പയ്മെന്‍റ്സ് സി.ഇ.ഒയും സഹ സ്ഥാപകനുമായ ആകാശ് സിൻഹ പറഞ്ഞു.