
ന്യൂഡൽഹി: ജിഎസ്ടി നിരക്കിൽ വലിയ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. സിഗരറ്റ്, പുകയില, കാർബണേറ്റഡ് പാനീയങ്ങൾ ഇവയുടെ അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുടെയെല്ലാം നികുതി 28 ശതമാനത്തിൽ നിന്ന് 35 ശതമാനം വരെ വർധിക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്. ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് നികുതി ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുന്നത്. ഡിസംബർ 21ന് ധനമന്ത്രി നിർമല സീതാരാമന്‍റെ നേതൃത്വത്തിൽ ചേരുന്ന ജെഎസ്ടി കൗൺസിൽ ഈ റിപ്പോർട്ട് ചർച്ച ചെയ്ത് തീരുമാനമെടുക്കും.
1500 രൂപയിൽ അധികം വില വരുന്ന റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ജിഎസ്ടി 5 ശതമാനം വരെ വർധിച്ചേക്കും. 1500നും 10,000 രൂപയ്ക്കും ഇടയിലുള്ളവയുടെ ജിഎസ്ടി 18 ശതമാനം വരെ വർധിച്ചേക്കാം. പതിനായിരം രൂപയിൽ അധികം വിലയുള്ള വസ്ത്രങ്ങളുടെ നികുതി 28 ശതമാനമായി വർധിപ്പിക്കണമെന്നുമാണ് റിപ്പോർട്ടിലുള്ളത്.
ആകെ 148 ഇനങ്ങളുടെ ടാക്സിലാണ് മാറ്റം വരുത്താൻ ശുപാർശ നൽകിയിരിക്കുന്നത്. വരുമാനത്തിൽ ഇതു വലിയ മാറ്റമുണ്ടാക്കുമെന്നാണ് മന്ത്രിമാരുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.