'പൊന്നും' വിലയിൽ ചിരട്ട | Video
ചിരട്ട ഉണ്ടോ കൈയിൽ? എങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു. വെറുതെ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളർത്തൽ കേന്ദ്രമായി കിടക്കുന്ന ചിരട്ടയ്ക്ക് ഇപ്പോൾ പൊന്നിന്റെ വിലയാണ്. രണ്ടായിരത്തിലധികം രൂപയുടെ വില വർധനയാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയിലുണ്ടായിരിക്കുന്നത്. ജനുവരി– ഫെബ്രുവരിയിൽ കിലോഗ്രാമിന് 8–9 രൂപയായിരുന്നത് ഇപ്പോൾ 27 രൂപയായി വർധിച്ചു.
ചിരട്ടയുടെ ആവശ്യം വർധിക്കുകയും അതേസമയം, തേങ്ങയുടെ ലഭ്യത കുറയുകയും ചെയ്തതാണ് വില വർധനയ്ക്കുള്ള പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇറ്റലി, ജർമനി, ചൈന എന്നിവിടങ്ങളിലേക്കു ചിരട്ടക്കരിയുടെ കയറ്റുമതിയും വർധിച്ചിട്ടുണ്ട്. നേരത്തെ ഒരു ദിവസം 500 കിലോഗ്രാമോളം ആണ് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 2000 കിലോഗ്രാം വരെയായി ഉയർന്നു.
കടത്ത്, കയറ്റിറക്ക് ചെലവടക്കം കിലോഗ്രാമിനു 31 രൂപ നിരക്കിൽ തമിഴ്നാട്ടിലാണു ചിരട്ട വിൽപന നടത്തുന്നതെന്നും വ്യാപാരികൾ. ഏജന്റുമാരും ചില്ലറ വിൽപനക്കാരും നാട്ടുകാരിൽ നിന്നു കിലോയ്ക്ക് 18 രൂപ മുതൽ 22 രൂപ വരെ നൽകിയാണു ചിരട്ട വാങ്ങുന്നത്.കർണാടകയിലെ തുംകൂർ, തമിഴ്നാട്ടിലെ കാങ്കേയം, ഉദുമൽപേട്ട എന്നിവിടങ്ങളിലെ നാൽപതോളം ചിരട്ടക്കരി ഫാക്ടറികളിലേയ്ക്കാണു കേരളത്തിൽ നിന്നു ചിരട്ട പ്രധാനമായും അയയ്ക്കുന്നത്.