

അനിശ്ചിതത്വങ്ങൾ നീങ്ങുന്നു; സാമ്പത്തിക മേഖല ഉണർവിൽ
ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ മറികടന്ന് ഇന്ത്യന്‍ സാമ്പത്തിക മേഖല സുസ്ഥിരതയോടെ വളര്‍ച്ചയുടെ പാതയിലേക്ക് നീങ്ങുന്നു. ഒക്റ്റോബറിന് ശേഷം വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡോളറിനെതിരേ രൂപയുടെ മൂല്യയിടിവും ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഇതോടെ രാജ്യത്തെ പ്രധാന ഓഹരി സൂചികകള്‍ 20 ശതമാനത്തിനടുത്ത് ഇടിഞ്ഞിരുന്നു. എന്നാല്‍ മാര്‍ച്ച് പകുതിയോടെ സാമ്പത്തിക മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ ദൃശ്യമാണെന്ന് സാമ്പത്തിക വിദഗ്ധരും നിക്ഷേപ സ്ഥാപനങ്ങളും പറയുന്നു.
നാണയപ്പെരുപ്പം കുറഞ്ഞതും വ്യവസായ ഉത്പാദനത്തിലുണ്ടായ മികച്ച ഉണര്‍വും നിക്ഷേപകര്‍ക്ക് ആവേശം സൃഷ്ടിക്കുന്നു. ഡോണാള്‍ഡ് ട്രംപിന്‍റെ തീരുവ വർധന തീരുമാനം പ്രതികൂലമായാലും യൂറോപ്പ്, ലാറ്റിനമെരിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ കയറ്റുമതി കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിയുമെന്നും അവര്‍ പറയുന്നു. ഇതോടെ കഴിഞ്ഞ വാരം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം ദൃശ്യമായി.
ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ വർധന ഉള്‍പ്പെടെയുള്ള ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സാമ്പത്തിക രംഗം കരുത്തോടെ മുന്നോട്ടു നീങ്ങുകയാണെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ വ്യക്തമാക്കി. പൊതു സാമ്പത്തിക കണക്കുകള്‍ നല്‍കുന്ന സൂചന ഇന്ത്യയുടെ ധന അടിത്തറ ശക്തവും സുസ്ഥിരവുമാണെന്നാണ്. കാര്‍ഷികമേഖലയുടെ മികച്ച പ്രകടനവും നഗര, ഗ്രാമീണ ഉപയോഗത്തിലെ ഉണര്‍വുമാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഊര്‍ജം പകരുന്നത്.
നാണയപ്പെരുപ്പം ഏഴ് മാസത്തെ കുറഞ്ഞ തലത്തിലേക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞതും ഭക്ഷ്യ വിലക്കയറ്റം പിടിച്ചുനിർത്തിയതും രാജ്യത്തിന് ഗുണമാകുമെന്നും റിസര്‍വ് ബാങ്കിന്‍റെ പ്രതിമാസ അവലോകന ബുള്ളറ്റിനില്‍ പറയുന്നു.
നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും ആഗോള അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് അടുത്ത മാസം നടക്കുന്ന ധന അവലോകന നയത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശ കുറയ്ക്കാനുള്ള സാധ്യതയും വിപണിക്ക് കരുത്താകും. ഫെബ്രുവരിയിലെ ധന നയത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്.