

എണ്ണ വില ബാരലിന് 111 ഡോളർ കവിഞ്ഞു
file photo
ന്യൂഡൽഹി: യുദ്ധ പ്രതിസന്ധിക്കിടെ എണ്ണ വില അതികഠിനമാം വിധം കുതിച്ചുയരുകയാണ്. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 2.4 ഡോളർ ഉയർന്ന് 11.43ൽ എത്തി. 2.2 ശതമാനമാണ് ഇന്നലെ മാത്രം വർധിച്ചത്. അതിനിടെ ഹോർമൂസ് കടലിടുക്ക് കടന്ന എണ്ണ ടാങ്കർ ഗുജറാത്ത് തീരത്തേക്ക് എത്തുകയാണ്. ഹോർമൂസിൽ പണം ഈടാക്കുന്നത് നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് ഇറാൻ.
യുദ്ധത്തിൽ നേരിട്ട നഷ്ടം ഇതിലൂടെ നേടാമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാൻ പ്രസിഡന്‍റിന്‍റെ വക്താവിനെ ഉദ്ധരിച്ച് ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ തസ്നിം റിപ്പോർട്ട് ചെയ്തിരുന്നു. ഹോർമൂസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ഒമാനും ഇറാനും തമ്മിൽ ഉന്നത തല ചർച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇരു വശത്തു നിന്നുമുളള വിദഗ്ധരും പങ്കെടുത്തു.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വ്യാപാര-ഊര്‍ജ്ജ കപ്പലുകളുടെ യാത്ര തടസമില്ലാതെ സുരക്ഷിതമായി ഉറപ്പാക്കാനുള്ള വഴികൾ കണ്ടെത്തുന്നതിനായിരുന്നു ചർച്ച.സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദഗ്ധര്‍ വിവിധ നിര്‍ദേശങ്ങൾ യോഗത്തില്‍ അവതരിപ്പിച്ചതായാണ് സൂചനകൾ.