

ഗുണമേന്മ കുറഞ്ഞ കളിപ്പാട്ടങ്ങൾ വിറ്റു; സ്നാപ് ഡീലിന് 5 ലക്ഷം രൂപ പിഴ
ന്യൂഡൽഹി: ഗുണമേന്മ കുറഞ്ഞ കളിപ്പാട്ടങ്ങൾ വിറ്റതിന്‍റെ പേരിൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീലിന് 5 ലക്ഷം രൂപ പിഴയിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി( സിസിപിഎ). ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) പ്രകാരമുള്ള നിർദേശങ്ങൾ പാലിക്കാഞ്ഞതിനെത്തുടർന്നാണ് നടപടി. വിഷയത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചതായി സിസിപിഎ ചീഫ് കമ്മിഷണർ നിധി ഖാരേ പറഞ്ഞു.
ആമസോൺ, ഫ്ലിപ്കാർട്, സ്റ്റാലിയൺ ട്രേഡിങ് കമ്പനി, ഇലക്‌ട്രോണിക്സ് ബസാർ സ്റ്റോർ എന്നിവയ്ക്കെതിരേയും നോട്ടീസ് അയച്ചിട്ടുണ്ട്. ബിഐഎസ് സ്റ്റാൻഡേഡ് പ്രകാരം ഗുണമേന്മയില്ലാത്ത വസ്തുക്കൾ വിൽക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യരുതെന്നും സ്നാപ്ഡീലിന് നിർദേശം നൽകിയിട്ടുണ്ട്.
ഉപയോക്താക്കൾക്ക് നേരിട്ട് ബന്ധപ്പെടാൻ വിധത്തിൽ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ പ്രദർശിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
സ്നാപ് ഡീൽ വഴി വിൽക്കുന്ന പല വസ്തുക്കളുടെയും നിർമാണകമ്പനിയുടെ പേരോ വിലാസമോ ഉത്പന്നത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും സിസിപിഎ ആരോപിക്കുന്നുണ്ട്.