
ചോക്കലേറ്റ് മുതൽ വിസ്കിക്കും കാറിനും വരെ വില കുറയും
ചരിത്രപരമായ വ്യാപാര കരാറിലാണ് ഇന്ത്യയും ബ്രിട്ടനും ഒപ്പു വച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തികമേഖലയിൽ വളർച്ച ഉറപ്പു വരുത്തുന്നതിനുമായി മൂന്നു വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ജോലി, തൊഴിൽ നൈപുണ്യം തുടങ്ങി നിരവധി മേഖലകളെ കരാർ ബാധിക്കും. അതു മാത്രമല്ല സാങ്കേതിക, സാമ്പത്തിക സഹായ, തൊഴിൽ സഹായ, മാനേജ്മെന്‍റ് കൺസൾട്ടൻസി, ആർക്കിടെക്ചറൽ എൻജിനീയറിങ് മേഖലയിലും കരാർ ഗുണകരമായിരിക്കുമെന്ന് നിരീക്ഷകർ പറയുന്നു.
ഇന്ത്യയിൽ നിന്നുള്ള ബിരുദ ധാരികൾക്കും യുവ സംരംഭകർക്കും യുകെയിൽ മികച്ച കരിയർ സ്വന്തമാക്കുന്നതിനും കരാർ സഹായിക്കും.
കരാർ ഇന്ത്യക്ക് ഗുണകരമാകുന്നതിങ്ങനെ
യുകെയിൽ നിർമിക്കുന്നതും അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നതുമായ മെഡിക്കൽ ഉപകരണങ്ങളും ഏറോസ്പേസ് പാർട്സും വിലക്കുറവിൽ ലഭ്യമാകും.
ശീതള പാനീയങ്ങൾ, കോസ്മെറ്റിക്സ്, ചോക്കലേറ്റ്സ്, ബിസ്കിറ്റ്സ്, സാൽമൺ , കാർ എന്നിവയെല്ലാം വിലക്കുറവിലും എളുപ്പത്തിലും ഇന്ത്യക്കാർക്ക് ലഭിക്കും. കരാർ പ്രകാരം 15 ശതമാനം താരിഫ് 3 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ താരിഫ് 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായും കുറച്ചിട്ടുണ്ട്.
യുകെയിൽ നിന്നുള്ള വിസ്കിയുടെ ഇറക്കുമതിയുടെ ചിലവും കുറയും. വിസ്കിയുടെ ഇറക്കുമതിത്തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയും.
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് രണ്ട് വർഷത്തേക്ക് യുകെയിലെ 35 മേഖലകളിൽ ഓഫിസ് ഇല്ലാതെ തന്നെ പ്രവർത്തിക്കാൻ സാധിക്കും. ഇത് 60,000 ഐടി പ്രൊഫഷൽസുകൾക്ക് സഹായകരമാകുമെന്ന് അധികൃതർ പറയുന്നു. ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ എന്നിവരെയെല്ലാം ഇതു സഹായിക്കും.
കരാർ പ്രകാരം മൂന്നു വർഷത്തേക്ക് ഇന്ത്യൻ പ്രൊഫഷണലുകളെ യുകെയിലെ സോഷ്യൽ സെക്യൂരിറ്റി പേമെന്‍റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഷെഫ്, യോഗ അധ്യാപകർ, സംഗീതസംവിധായകൻ തുടങ്ങിയവരെയും കരാർ സഹായിക്കും.