മിനിമം ബാലൻസ് 50,000 രൂപയാക്കി ഐസിഐസിഐ ബാങ്ക്
മിനിമം ബാലൻസ് 50,000 രൂപയാക്കി ഐസിഐസിഐ ബാങ്ക്
ന്യൂഡൽഹി: മിനിമം ബാലൻസ് തുക ഉയർത്തി ഐസിഐസിഐ ബാങ്ക്. ഓഗസ്റ്റ് 1 മുതലാണ് പുതിയ നയത്തിന് പ്രാബല്യം. ഓഗസ്റ്റ് ഒന്നിനോ അതിനു ശേഷമോ മെട്രൊ- അർബൻ മേഖലകളിൽ നിന്ന് സേവിങ്സ് അക്കൗണ്ട് തുടരുന്നവർ 50,000 രൂപ മിനിമം ബാലൻസായി കരുതേണ്ടതാണ്. ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമിത് 10,000 രൂപയായിരുന്നു. അതേ സമയം പുതിയതായി അക്കൗണ്ട് ആരംഭിക്കുന്ന ഗ്രാമപ്രദേശങ്ങളിലെ ഉപയോക്താക്കൾ10,000 രൂപയാണ് മിനിമം ബാലൻസായി കരുതേണ്ടത്. ഗ്രാമീണ മേഖലയിൽ നിന്നുള്ള പഴയ ഉപയോക്താക്കൾക്ക് 5000 രൂപയാണ് മിനിമം ബാലൻസ്.
പുതുതായി അക്കൗണ്ട് തുടങ്ങുന്ന സെമി-അർബൻ മേഖലയിൽ നിന്നുള്ളവർക്ക് 25,000 രൂപയാണ് മിനിമം ബാലൻസ്. പഴയ ഉപയോക്താക്കളുടെ മിനിമം ബാലൻസ് 10,000 രൂപയായി തുടരും. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്ത ഉപയോക്താക്കളിൽ നിന്ന് കുറവുള്ള തുകയുടെ ആറ് ശതമാനം അല്ലെങ്കിൽ 500 രൂപ , (രണ്ടിൽ ഏതാണോ കുറഞ്ഞ തുക അത് ഈടാക്കും.) പിഴയായി ഈടാക്കും.
സേവിങ്സ് അക്കൗണ്ടുകളിലെ പലിശ നിരക്ക് 0.25 ശതമാനമായി കുറച്ചിട്ടുണ്ട്. മാസം സൗജന്യമായിനടത്താവുന്ന പണമിടപാട് മൂന്നായി തുടരും. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.