

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര കയറ്റുമതി സെപ്റ്റംബർ 30 വരെ നിരോധിച്ചതായി ഉത്തരവിട്ട് കേന്ദ്ര സർക്കാർ. നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ രാജ്യത്തെ വിഭവശേഷി നില നിർത്തുന്നതിന്‍റെയും വിലക്കയറ്റം ഒഴിവാക്കുന്നതിന്‍റെയും ഭാഗമായാണ് നീക്കം. വിദേശ വ്യാപാര ഡയറക്റ്ററേറ്റ് ജനറൽ (ഡിജിഎഫ്ടി)യാണ് ഉത്തരവു പുറത്തു വിട്ടിരിക്കുന്നത്.
നിലവിലുള്ള ക്വോട്ട സ്കീമിലെ താരിഫ് റേറ്റ് പ്രകാരം യൂറോപ്യൻ യൂണിയനും യുഎസിനും കയറ്റുമതി ചെയ്യുന്ന പഞ്ചസാരയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഡ്വാൻസ് ഓഥറൈസേഷൻ സ്കീമിനും ഉത്തരവ് ബാധകമായിരിക്കില്ല.
പഞ്ചസാരയുടെ കയറ്റുമതി നയം ( റോ ഷുഗർ, വൈറ്റ് ഷുഗർ, റിഫൈൻഡ് ഷുഗർ) നിയന്ത്രണത്തിൽ നിന്ന് നിരോധനത്തിലേക്ക് ഭേദഗതി ചെയ്തിരിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്.
2025-26 വർഷത്തിൽ ഭക്ഷ്യമന്ത്രാലയം 15 ലക്ഷം ടൺ പഞ്ചസാരയാണ് കയറ്റുമതി ചെയ്തത്.