

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം.
അബുദാബി: ഇറാൻ-യുഎസ് യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ രൂപപ്പെട്ട ഊർജ പ്രതിസന്ധി മറികടക്കാൻ യുഎഇയുമായി (UAE) തന്ത്രപ്രധാനമായ കരാറിൽ ഇന്ത്യ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടയിലാണ് ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) വിതരണത്തിനുള്ള നിർണായക കരാർ ഒപ്പിട്ടത്.
ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ആഗോള സംഘർഷങ്ങൾക്കിടയിൽ തടസമില്ലാത്ത വിതരണം ഉറപ്പാക്കാൻ ഈ കരാർ സഹായിക്കും. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി കൂടിക്കാഴ്ച നടത്തി.
എൽപിജി കരാറിന് പുറമെ തന്ത്രപ്രധാനമായ പെട്രോളിയം റിസർവ് സംബന്ധിച്ച ധാരണാപത്രത്തിലും (MoU) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
കൂടാതെ പ്രതിരോധ പങ്കാളിത്തത്തിനുള്ള ചട്ടക്കൂടിലും ഗുജറാത്തിലെ വാഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം തുടങ്ങുന്നതിനും ധാരണയായി.
ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് പ്രധാനമന്ത്രി അബുദാബിയിൽ ഹ്രസ്വ സന്ദർശനം നടത്തിയത്. യുഎഇ വ്യോമാതിർത്തിയിൽ എഫ്-16 യുദ്ധവിമാനങ്ങൾ പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടി നൽകിയിരുന്നു.