കൊച്ചി എയർപോർട്ട് ഇനി കേരളത്തിന്‍റെ കാർഗോ ഹബ്

നെടുമ്പാശേരി വിമാനത്താവളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന കാർഗോ ഹബ്ബാക്കി മാറ്റാൻ വമ്പൻ വികസന പദ്ധതികളുമായി സിയാൽ.
Kochi airport to be Kerala's cargo hub

വമ്പൻ വികസന പദ്ധതികളുമായി സിയാൽ.

freepik.com

Updated on
Summary

സംസ്ഥാനത്തെ ചരക്ക് ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (CIAL) വിപുലമായ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. പ്രതിവർഷം 35,000 കോടി രൂപയുടെ കാർഗോ ഇടപാടുകൾ നടക്കുന്ന കേരളത്തിൽ, നെടുമ്പാശേരിയെ ഒരു ഗ്ലോബൽ കാർഗോ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ലോജിസ്റ്റിക് പാർക്ക്, ഫാർമ സർട്ടിഫിക്കേഷൻ, ചെറുകിട കർഷകർക്കായുള്ള കയറ്റുമതി സൗകര്യങ്ങൾ എന്നിവ നടപ്പിലാക്കും. ജനുവരി 31ന് കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര കാർഗോ ബിസിനസ് സമ്മിറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതികളുടെ വിശദാംശങ്ങൾ അവതരിപ്പിക്കും.

കൊച്ചി: കേരളത്തിന്‍റെ വ്യവസായ-വാണിജ്യ മേഖലകളിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (CIAL) വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുന്നു. പ്രതിവർഷം 35,000 കോടി രൂപയുടെ കാർഗോ ഇടപാടുകൾ നടക്കുന്ന കേരളത്തിൽ, നെടുമ്പാശേരിയെ ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന കാർഗോ ഹബ്ബാക്കി മാറ്റാനാണ് സിയാൽ ഒരുങ്ങുന്നത്.

നിലവിൽ സംസ്ഥാനത്തെ എയർ കാർഗോയുടെ 60 ശതമാനവും കൊച്ചി വഴിയാണ് കൈകാര്യം ചെയ്യുന്നത്. കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കാർഗോയും വലിയതോതിൽ കൊച്ചിയിലേക്ക് എത്തുന്നുണ്ട്.

പ്രധാന വികസന പദ്ധതികൾ

പാക്ക് ഹൗസ്: യൂറോപ്പിലേക്കുള്ള കയറ്റുമതി നിബന്ധനകളെക്കുറിച്ച് കർഷകർക്കും വ്യാപാരികൾക്കും അവബോധം നൽകുന്നതിനായി പ്രത്യേകം പാക്ക് ഹൗസ് സ്ഥാപിക്കും.

ലോജിസ്റ്റിക് പാർക്ക്: വിമാനത്താവള പരിസരത്ത് ലോജിസ്റ്റിക് പാർക്കും സ്വതന്ത്ര വ്യാപാര മേഖലയും (Free Trade Zone) സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

ഫാർമ സർട്ടിഫിക്കേഷൻ: കൊച്ചിയിൽ നിന്നുള്ള മരുന്ന് കയറ്റുമതി വർധിപ്പിക്കുന്നതിനായി ഫാർമ സർട്ടിഫിക്കേഷൻ നേടിയെടുക്കാനുള്ള ശ്രമങ്ങൾ സിയാൽ ഊർജിതമാക്കി.

തപാൽ വകുപ്പുമായി സഹകരണം: ചെറുകിട കർഷകരുടെ ഉത്പന്നങ്ങൾ വിദേശ വിപണികളിലേക്ക് എത്തിക്കുന്നതിനായി തപാൽ വകുപ്പുമായി കൈകോർത്ത് പുതിയ പദ്ധതികൾ ആവിഷ്കരിക്കും.

വളർത്തുമൃഗങ്ങളുടെ കയറ്റുമതി: വളർത്തുമൃഗങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കും അനുമതിയുള്ള രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിൽ ഒന്നായി സിയാൽ മാറിയതോടെ ഈ മേഖലയിലും വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഇന്‍റർനാഷണൽ കാർഗോ ബിസിനസ് സമ്മിറ്റ്

വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഫിക്കിയുമായി (FICCI) സഹകരിച്ച് ജനുവരി 31 മുതൽ ഫെബ്രുവരി ഒന്ന് വരെ അന്താരാഷ്ട്ര കാർഗോ ബിസിനസ് സമ്മിറ്റ് സിയാൽ സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിന് നടക്കുന്ന പ്ലീനറി സെഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ്, സിയാൽ എം.ഡി എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുക്കും.

നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ കൂടി യാഥാർഥ്യമാകുന്നതോടെ ചരക്ക് ഗതാഗത രംഗത്ത് കൊച്ചി വിമാനത്താവളം കൈവരിക്കാൻ പോകുന്നത് സമാനതകളില്ലാത്ത വളർച്ചയായിരിക്കും.

Kochi airport to be Kerala's cargo hub
ആലുവ - അങ്കമാലി മെട്രൊ: എയർപോർട്ടിലേക്ക് പോകുന്നത് ലിങ്ക് ലൈൻ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com