
തിരുവനന്തപുരം: വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ(കെഎഫ് സി). സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി 2 കോടി രൂപവരെയാണ് വായ്‌പ അനുവദിക്കുന്നത്. ഇത് 5 ശതമാനം പലിശ ഇളവ് ലഭിക്കും. സംരംഭകൻ 6 ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും. ഈ പദ്ധതിക്കായി 50 കോടി രൂപ കെഎഫ്സിയിൽനിന്നും വകയിരുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി (സിഎംഇഡിപി)യുടെ ഭാഗമായാണ് സിഎംഇഡിപി- എക്സ് സർവ്വീസ്മെൻ സ്കീം എന്ന പേരിൽ വായ്‌പാ പദ്ധതി നടപ്പാക്കുന്നത്. ഒരുവർഷത്തെ മൊറട്ടോറിയം അടക്കം 5 വർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതിച്ചെലവിന്‍റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും. 11 ശതമാനം പലിശ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും, 3 ശതമാനം സർക്കാർ സബ്സിഡി അനുവദിക്കും. 2 ശതമാനം കെഎഫ്സി പലിശ റിബേറ്റും ലഭിക്കും. ബാക്കി 6 ശതമാനം മാത്രമാണ് സംരംഭകൻ നൽകേണ്ടത്.
എംഎസ്എംഇ ഉദയം രജിസ്ട്രേഷൻ ഉറപ്പാക്കുന്ന സംരംഭങ്ങൾക്കായിരിക്കും വായ്പ ലഭ്യമാകുക. അപേക്ഷകർ വിമുക്ത സൈനികർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും നൽകുന്ന തിരിച്ചറിയൽ കാർഡും, ജില്ലാ സൈനിക ക്ഷേമ ഓഫീസ് നൽകുന്ന കത്തും ഹാജരാക്കണം. ഈ സാമ്പത്തികവർഷം 50 എംഎസ്എംഇകൾക്ക് എങ്കിലും വായ്പ ലഭ്യമാക്കാനാണ് കെഎഫ്‌സി ലക്ഷ്യമിടുന്നത്. താല്പര്യമുള്ളവർക്ക് www.kfc.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.