

റിയാദ്: പ്രമുഖ റീറ്റെയ്ൽ വ്യാപാര ഗ്രൂപ്പായ ലുലുവിന്‍റെ ആഗോള തലത്തിലെ 250ാം ഔട്ട്‌ലെറ്റ് പുണ്യ നഗരമായ മക്കയിൽ പ്രവർത്തനം തുടങ്ങി. ജബൽ ഒമറിൽ മസ്ജിദ് അൽ ഹറാമിന് സമീപമാണ് പുതിയ ലുലു തുറന്നത്.
മക്കയിലെ പ്രദേശവാസികൾക്കും തീർഥാടകർക്കും ഉന്നത ഗുണനിലവാരമുള്ള ലോകോത്തര ഉത്പന്നങ്ങൾ ഉറപ്പാക്കുന്ന പുതിയ ലുലു സ്റ്റോർ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും. ഹജ്ജ് ഉംറ കർമങ്ങൾ നിർവഹിക്കാനെത്തുന്നന്ന തീർത്ഥാടകർക്കും ലുലുവിന്‍റെ സാന്നിധ്യം ഗുണകരമാകും.
ജബൽ ഒമർ ഡെവലപ്‌മെന്‍റ് കമ്പനി ലീസിംഗ് മാനേജർ സഹേർ അബ്ദുൾമജീദ് ഖാൻ മക്കയിലെ ലുലു സ്റ്റോറിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ജബൽ ഒമർ ഡെവലപ്‌മെന്‍റ് കമ്പനി ചീഫ് അസറ്റ് മാനേജ്‌മെൻറ് ഓഫീസർ സമീർ സബ്ര, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ., ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു സൗദി വെസ്റ്റേൺ പ്രൊവിൻസ് റീജിയണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പുണ്യനഗരമായ മക്കയിലേക്ക് കൂടി ലുലുവിന്‍റെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും മക്കയിലെത്തുന്ന തീർത്ഥാടകർക്കും പ്രദേശവാസികൾക്കും ആഗോള ഷോപ്പിങ്ങ് അനുഭവമാണ് ലുലു നൽകുകയെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ പറഞ്ഞു.
ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നുണ്ടെന്നും തീർത്ഥാടകർക്ക് അടക്കം ഏറ്റവും മികച്ച സേവനം നൽകുകയാണ് ലുലുവിന്‍റെ ദൗത്യമെന്നും അദേഹം കൂട്ടിച്ചേർത്തു.