മെലോനിക്ക് മോദി കൊടുത്ത മിഠായിയിൽ കണ്ണ് മഞ്ഞളിച്ച് ഓഹരി വിപണി; ലോട്ടറിയടിച്ചത് മാറിപ്പോയ പാർലെ കമ്പനിക്ക്!

നരേന്ദ്ര മോദി ജോർജിയ മെലോനിക്ക് സമ്മാനിച്ച മെലഡി മിഠായി വൈറലായതോടെ നിക്ഷേപകർ തെറ്റിദ്ധാരണയിൽ പാർലെ ഇൻഡസ്ട്രീസിന്റെ ഓഹരികൾ വാങ്ങിക്കൂട്ടി
Melody gift sends wrong Parle stock soaring

ജോർജിയ മെലോനിക്ക് മെലഡി ചോക്ളേറ്റ് സമ്മാനിക്കുന്ന നരേന്ദ്ര മോദി.

Updated on

മുംബൈ: "മെലഡി ഇത്നി ചോക്ലേറ്റി ക്യൂ ഹേ?" (മെലഡിക്ക് എന്താണ് ഇത്രയും ചോക്ലേറ്റ് രുചി?) എന്ന പരസ്യവാചകം പണ്ടേ കേട്ടിട്ടുണ്ടാവും. എന്നാൽ, ഇറ്റലിയിലെ റോമിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും കണ്ടുമുട്ടിയപ്പോൾ ഈ ചോദ്യം ഇന്ത്യൻ ഓഹരി വിപണിയിലും ഉയർന്നു. അതിനു കിട്ടിയ ഉത്തരം കേട്ടാൽ ആരും തലയിൽ കൈവച്ചുപോകും!

സോഷ്യൽ മീഡിയയിലെ 'മെലോദി' (മെലോണി + മോദി) ട്രെൻഡ് നന്നായി അറിയാവുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ ഒരു തമാശ ഒപ്പിച്ചു. ജോർജിയ മെലോനിക്ക് അദ്ദേഹം സമ്മാനമായി നൽകിയത് ഇന്ത്യയുടെ സ്വന്തം ചോക്ലേറ്റ് മിഠായിയായ 'മെലഡി' (Melody toffee) ആയിരുന്നു! ഈ മധുരമുള്ള നയതന്ത്ര നിമിഷത്തിന്‍റെ വീഡിയോയും റീലുകളും ഇൻസ്റ്റാഗ്രാമിലും എക്സിലും നിമിഷങ്ങൾക്കകം വൈറലായി.

റീൽ വൈറലായതോടെ കഥ മാറി. ഇതിൽ നിന്ന് എങ്ങനെ കാശുണ്ടാക്കാം എന്നു ചിന്തിച്ച ഇന്ത്യൻ ഓഹരി നിക്ഷേപകർ മിഠായിയുടെ നിർമാതാക്കളായ 'പാർലെ' (Parle) എന്ന പേര് സ്റ്റോക്ക് എക്സ്ചേഞ്ചിൽ തെരഞ്ഞുപിടിച്ച് തുരുതുരാ ഓഹരികൾ വാങ്ങിക്കൂട്ടി. എന്നാൽ, അവിടെയാണ് വിപണിക്ക് ചരിത്രപരമായ ഒരു അബദ്ധം പറ്റിയത്!

നമ്മൾ കഴിക്കുന്ന മെലഡി മിഠായിയും പാർലെ-ജി ബിസ്കറ്റും ഒക്കെ ഉണ്ടാക്കുന്നത് 'പാർലെ പ്രൊഡക്ട്സ്' എന്ന കമ്പനിയാണ്. ഈ കമ്പനി ആകട്ടെ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുമില്ല, ഇതിന്‍റെ ഓഹരികൾ വിപണിയിൽ വിൽപ്പനയ്ക്കുമില്ല. പക്ഷേ, ധൃതിപിടിച്ചു വന്ന നിക്ഷേപകർ മാർക്കറ്റിൽ കണ്ട 'പാർലെ ഇൻഡസ്ട്രീസ്' എന്ന കമ്പനിയുടെ ഷെയറുകൾ അപ്പാടെ വാങ്ങിക്കൂട്ടി!

പേരിലെ 'പാർലെ' കണ്ട് ആളുകൾ വാങ്ങിക്കൂട്ടിയ ഈ പാർലെ ഇൻഡസ്ട്രീസിന് മെലഡി മിഠായിയുമായോ ബിസ്കറ്റുമായോ യാതൊരു ബന്ധവുമില്ല! ഇതൊരു ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ് കമ്പനിയാണ്. പേപ്പർ വേസ്റ്റും റീസൈക്ലിങ് ഉത്പന്നങ്ങളുമൊക്കെയാണ് ഇവരുടെ ബിസിനസ്. പക്ഷേ, പേര് ഒന്നായതുകൊണ്ട് മാത്രം ഈ കമ്പനിയുടെ ജാതകം തന്നെ മാറിമറിഞ്ഞു.

ഇറാൻ സംഘർഷം കാരണം ആഗോള വിപണി മുഴുവൻ തകർന്ന് തരിപ്പണമായി കിടന്ന സമയത്താണ് ഈ പാർലെ ഇൻഡസ്ട്രീസിന്‍റെ ഓഹരികൾ മാത്രം റോക്കറ്റ് പോലെ കുതിച്ചുയർന്നു! വെറും ഒരു മണിക്കൂറിനുള്ളിൽ ഈ കമ്പനിയുടെ ഓഹരി വില 5 ശതമാനം ഉയർന്ന് 4.95 രൂപയിൽ നിന്ന് 5.25 രൂപയിലെത്തി.

കമ്പനിക്ക് പുതിയ ഓർഡറുകൾ ഒന്നും കിട്ടിയിട്ടില്ല, ലാഭവിഹിതം കൂടിയിട്ടുമില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ 68 ശതമാനത്തോളം തകർച്ച നേരിട്ട ഒരു കമ്പനിക്കാണ് ഒരൊറ്റ രൂപയുടെ മെലഡി മിഠായി കാരണം വിപണിയിലെ 'ഏറ്റവും മധുരമുള്ള' ലാഭം കൊയ്യാൻ കഴിഞ്ഞത്. പ്രധാനമന്ത്രിയുടെ ഒരു മിഠായി സമ്മാനം കൊണ്ട് ഭാഗ്യം തേടിയെത്തിയ പാർലെ ഇൻഡസ്ട്രീസിന്‍റെ കഥ കേട്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ് ഇപ്പോൾ ധനകാര്യ വിദഗ്ധർ!

logo
Metro Vaartha
www.metrovaartha.com