Representative image
Representative image

സ്വകാര്യ ബാങ്കുകള്‍ക്ക് റെക്കോഡ് ലാഭം

പലിശ, പലിശ ഇതര വരുമാനത്തിലെ കുറിപ്പാണ് ബാങ്കുകളുടെ ലാഭത്തില്‍ വന്‍ വർധന സൃഷ്ടിച്ചത്.
Published on

ബിസിനസ് ലേഖകൻ

കൊച്ചി: ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളുടെ ലാഭത്തില്‍ റെക്കോഡ് വളര്‍ച്ച. പലിശ, പലിശ ഇതര വരുമാനത്തിലെ കുറിപ്പാണ് ബാങ്കുകളുടെ ലാഭത്തില്‍ വന്‍ വർധന സൃഷ്ടിച്ചത്. ഇതോടൊപ്പം നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുത്തനെ വർധിപ്പിച്ചതും ബാങ്കുകളുടെ മാര്‍ജിന്‍ കൂടാന്‍ സഹായിച്ചു. റിസര്‍വ് ബാങ്ക് റിപ്പോയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 2.5% വർധനയാണ് നടപ്പാക്കിയത്. ഇതോടെ വായ്പകളുടെ പലിശ അഞ്ച് ശതമാനം വർധിപ്പിച്ചെങ്കിലും നിക്ഷേപങ്ങളുടെ പലിശ ആനുപാതികമായി കൂട്ടിയിരുന്നില്ല. ഇതിനാലാണ് ബാങ്കുകളുടെ ലാഭക്ഷമത കൂടിയത്.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഐഡിബിഐ, ഐഡിഎഫ്സി ബാങ്ക് തുടങ്ങിയവയെല്ലാം മികച്ച ലാഭമാണ് ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ നേടിയത്. സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്‍റെ അറ്റാദായം 24% ഉയര്‍ന്ന് 10,272 കോടിയിലെത്തി റെക്കോഡിട്ടു.

പലിശ വരുമാനം 13.4% ഉയര്‍ന്ന് 18,678 കോടി രൂപയായി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അറ്റാദായം ഒക്റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ 33% ഉയര്‍ന്ന് 16,372 കോടി രൂപയിലെത്തി. പലിശ വരുമാനം 24% ഉയര്‍ന്ന് 28,470 കോടി രൂപയിലെത്തി.

നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാല്‍ ഈ വര്‍ഷം പലിശ നിരക്ക് കുറയാന്‍ സാധ്യത മങ്ങുകയാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റമാണ് പ്രധാന വെല്ലുവിളി. വിപണിയിലെ പണദൗര്‍ലഭ്യം ശക്തമായാല്‍ വായ്പകളുടെ പലിശ കൂടാനും സാധ്യതയുണ്ട്.

logo
Metro Vaartha
www.metrovaartha.com