
ആഭ്യന്തര വിപണിയിൽ തളർച്ച; മുഖ്യ പലിശ നിരക്ക് കുറയ്ക്കാന്‍ സമ്മർദം
കൊച്ചി: ആഭ്യന്തര വിപണിയിലെ തളര്‍ച്ചയും കയറ്റുമതിയിലെ ഇടിവും ശക്തമായതോടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍ മുഖ്യ പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കില്‍ സമ്മര്‍ദമേറുന്നു. ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള രണ്ട് ത്രൈമാസങ്ങളിലും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍(ജിഡിപി)പ്രതീക്ഷിച്ച വളര്‍ച്ച നേടാനായില്ല. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ വളര്‍ച്ച 5.6 ശതമാനവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 6.2 ശതമാനവുമായാണ് ഇടിഞ്ഞത്. ജനുവരിയില്‍ കയറ്റുമതിയില്‍ 2.4 ശതമാനം ഇടിവ് നേരിട്ടിരുന്നു. ഇതോടൊപ്പം ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും രാജ്യത്തെ വ്യാവസായിക മേഖലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു.
ധനകാര്യ, വ്യവസായ മേഖലകളിലെ തളര്‍ച്ച കണക്കിലെടുത്ത് മുഖ്യ പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറാകണമെന്നു വിവിധ വാണിജ്യ സംഘടനകള്‍ ആവശ്യപ്പെടുന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് വില കുറയുന്നതിനാല്‍ നാണയപ്പെരുപ്പ ഭീഷണി ഒഴിയുന്നതും പലിശ ഇളവിന് അനുകൂല സാഹചര്യമാണെന്ന് അവര്‍ പറയുന്നു. ഫെബ്രുവരിയിലെ ധന അവലോകന നയത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. ഏപ്രിലില്‍ നടക്കുന്ന അടുത്ത ധന നയ രൂപീകരണ യോഗത്തില്‍ റിപ്പോ നിരക്ക് അര ശതമാനം കുറച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്.
ഉപഭോക്തൃ സാധനങ്ങളുടെ ഉത്പാദനത്തില്‍ ഫെബ്രുവരിയില്‍ വലിയ തിരിച്ചടി നേരിട്ടു.
നഗരങ്ങള്‍ക്ക് പിന്നാലെ ഗ്രാമീണ മേഖലയിലും ഉപഭോഗം ഇടിയുകയാണെന്ന് എഫ്എംസിജി കമ്പനികള്‍ പറയുന്നു. ഫെബ്രുവരിയില്‍ പ്രമുഖ കാര്‍ നിര്‍മാണ കമ്പനികള്‍ക്കൊന്നും കാര്യമായ വില്‍പ്പന നേട്ടമുണ്ടാക്കാനായില്ല. കാര്‍ഷിക ഉത്പന്നങ്ങളുടെ വില കുത്തനെ ഇടിയുന്നതും വെല്ലുവിളി ശക്തമാക്കുന്നു. വില്‍പ്പന കുറഞ്ഞതോടെ മുന്‍നിര കമ്പനികള്‍ ഉത്പാദനം നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.
വില്‍പ്പനയിലും മാര്‍ജിനിലും പ്രതീക്ഷിച്ച വളര്‍ച്ച നേടാനാവാത്തതിനാല്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനും പുതിയ നിയമനങ്ങള്‍ നിറുത്തിവെക്കാനും പല കമ്പനികളും ആലോചന തുടങ്ങി. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാനസൗകര്യ വികസന രംഗത്ത് മുടക്കുന്ന പണത്തിന്റെ കരുത്തിലാണ് സാമ്പത്തിക രംഗം പിടിച്ചുനില്‍ക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.