
റിപ്പോ നിരക്ക് വെട്ടിക്കുറച്ച് ആർബിഐ; വായ്പാ ഇടപാടുകാർക്ക് ആശ്വാസം
ന്യൂഡൽഹി: അടിസ്ഥാന പലിശ നിരക്കായ റിപ്പോ 5.5 ശതമാനമായി കുറച്ച് റിസർവ് ബാങ്ക്. 6 ശതമാനത്തിൽ നിന്നാണ് അര ശതമാനം കൂടി വെട്ടിക്കുറച്ചിരിക്കുന്നത്. സാമ്പത്തിക വർഷത്തെ രണ്ടാമത്തെ പണനയത്തിലാണ് റിസർവ് ബാങ്ക് വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോ നിരക്കിൽ .25 ശതമാനം കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇതോടെ മൂന്നു തവണയായി റിപ്പോ നിരക്കിൽ ഒരു ശതമാനത്തോളം കുറവാണ് റിസർവ് ബാങ്ക് നൽകിയിരിക്കുന്നത്. വായ്പാ- നിക്ഷേപ പലിശകളിൽ ഇതു പ്രതിഫലിക്കും.
ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് )ഇഎംഐ) കുറയുന്നതിനാൽ വായ്പാ ഇടപാടുകാർക്ക് ഗുണം ചെയ്യും.
വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനായി കരുതൽ ധനാനുപാതം (സിആർആർ) ഒരു ശതമാനം കുറച്ചിട്ടുണ്ട്. നാല് ഘട്ടമായി ഇതു നടപ്പിലാക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.