നാണയപ്പെരുപ്പം ഏപ്രിലില്‍ 3.34 ശതമാനമായി കുറഞ്ഞു

കര്‍ണാടകയാണ് വിലക്കയറ്റത്തോതില്‍ രണ്ടാം സ്ഥാനത്ത്. തെലങ്കാനയിലാണ് വിലക്കയറ്റം ഏറ്റവും കുറവുള്ളത്.
Retail inflation slows

നാണയപ്പെരുപ്പം ഏപ്രിലില്‍ 3.34 ശതമാനമായി കുറഞ്ഞു

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: കാര്‍ഷിക ഉത്പാദനത്തിലെ ഉണര്‍വിന്‍റെയും റിസര്‍വ് ബാങ്കിന്‍റെ വിലക്കയറ്റ നിയന്ത്രണ നടപടികളുടെയും കരുത്തില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ഏപ്രിലില്‍ 3.34 ശതമാനമായി കുറഞ്ഞു. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോതാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. ഇതോടെ ജൂണില്‍ നടക്കുന്ന റിസര്‍വ് ബാങ്കിന്‍റെ ധന അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്ക് കുറയാന്‍ അനുകൂല സാഹചര്യമൊരുങ്ങി.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് ആശ്വാസം പകര്‍ന്നത്. മൂന്നാമത്തെ മാസമാണ് നാണയപ്പെരുപ്പം റിസര്‍വ് ബാങ്കിന്‍റെ പരമാവധി പരിധിയായ നാല് ശതമാനത്തിന് താഴെ തുടരുന്നത്. ഉപഭോക്തൃ വില സൂചികയില്‍ പകുതിയിലധികം പങ്കാളിത്തമുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയില്‍ 1.78% വർധനയുണ്ടായി. ഗ്രാമീണ മേഖലയിലെ നാണയപ്പെരുപ്പം 2.92 ശതമാനമായി താഴ്ന്നു. നഗര മേഖലകളില്‍ വില സൂചികയിലെ വർധന 3.36 ശതമാനമാണ്.

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തമായിരുന്നെങ്കിലും കാര്‍ഷിക ഉത്പാദനത്തെ കാര്യമായി ബാധിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ചില്‍ നാണയപ്പെരുപ്പം 3.34 ശതമാനവും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 4.83 ശതമാനവുമായിരുന്നു നാണയപ്പെരുപ്പം. അവലോകന കാലയളവില്‍ പച്ചക്കറി വിലയില്‍ 11% ഇടിവുണ്ടായി. ധാന്യങ്ങള്‍ക്ക് 5.35% വിലക്കയറ്റമുണ്ടായപ്പോള്‍ പയര്‍വര്‍ഗങ്ങളുടെ വില 5.23% കുറഞ്ഞു.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വില സൂചിക കേരളത്തിലാണ്. ഇറക്കുമതിയെ അധികമായി ആശ്രയിക്കുന്നതും പ്രവാസി പണമൊഴുക്കും തൊഴിലാളികളുടെ ഉയര്‍ന്ന കൂലിയുമാണ് കേരളത്തില്‍ വിലക്കയറ്റം രൂക്ഷമാക്കുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. കേരളത്തിലെ നാണയപ്പെരുപ്പം മുന്‍മാസത്തെ 6.59 ശതമാനത്തില്‍ നിന്ന് 5.94 ശതമാനമായാണ് കുറഞ്ഞത്. ഗ്രാമങ്ങളിലെ വിലക്കയറ്റത്തോത് 6.46 ശതമാനവും നഗരങ്ങളിലെ നാണയപ്പെരുപ്പം 4.91 ശതമാനവുമാണ്. കര്‍ണാടകയാണ് വിലക്കയറ്റത്തോതില്‍ രണ്ടാം സ്ഥാനത്ത്. തെലങ്കാനയിലാണ് വിലക്കയറ്റം ഏറ്റവും കുറവുള്ളത്.

നാണയപ്പെരുപ്പം ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയതോടെ ജൂണിലെ ധന നയ രൂപീകരണ നയത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി 2.75 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നതും പലിശ ഇളവിന് അനുകൂല സാഹചര്യമൊരുക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com