
ബിസിനസ് ലേഖകൻ
കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകര്‍ന്ന് ജനുവരിയില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 4.6 ശതമാനമായി താഴ്ന്നു. ഡിസംബറില്‍ നാണയപ്പെരുപ്പം 5.22 ശതമാനമായിരുന്നു. അതേസമയം വ്യാവസായിക ഉത്പാദന രംഗത്ത് തളര്‍ച്ച ശക്തമാകുന്നത് വെല്ലുവിളി വർധിപ്പിക്കുകയാണ്. വിപണിയില്‍ പണലഭ്യത ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളും ഉത്പാദനത്തിലെ വർധനയും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറയാന്‍ സഹായിച്ചതാണ് നേട്ടമായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷം നാണയപ്പെരുപ്പ നിരക്കിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന്‍റെ തോത് കുറയുന്നതിനാല്‍ നഗര, ഗ്രാമീണ മേഖലകളില്‍ ഉപയോഗം മെച്ചപ്പെടുമെന്നാണ് വിലയിരുത്തുന്നത്. പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ രൂക്ഷമായ വിലക്കയറ്റം കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ വാങ്ങല്‍ ശേഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു.
അവലോകന കാലയളവില്‍ ഭക്ഷ്യ വില സൂചിക 6.02 ശതമാനമായി താഴ്ന്നു. ജീരകത്തിന്‍റെ വിലയില്‍ 32.25% ഇടിവുണ്ടായി. ഇഞ്ചിക്ക് 30.92 ശതമാനവും ഉണക്കമുളകിന് 11.27 ശതമാനവും വഴുതനങ്ങയ്ക്ക് 9.94 ശതമാനവും വില കുറഞ്ഞു. പാചകവാതക വില 9.29% താഴ്ന്നു. ഗ്രാമീണ മേഖലയില്‍ നാണയപ്പെരുപ്പം 4.64 ശതമാനമായും നഗരങ്ങളില്‍ 3.87 ശതമാനമായും കുറഞ്ഞു.
ഡിസംബറില്‍ വ്യാവസായിക ഉത്പാദന സൂചിക 3.2 ശതമാനത്തിലേക്കാണ് കുറഞ്ഞത്. നവംബറിലിത് 5.2 ശതമാനമായിരുന്നു. ഖനന മേഖലയിലെ ഉത്പാദനം 2.6% വളര്‍ച്ച കൈവരിച്ചു. മാനുഫാക്ച്ചറിങ് രംഗത്ത് മൂന്ന് ശതമാനവും വൈദ്യുതിയില്‍ 6.2 ശതമാനവും ഉത്പാദന വർധനയുണ്ടായി. അടിസ്ഥാന ലോഹങ്ങളുടെ ഉത്പാദനത്തില്‍ 6.7 ശതമാനവും ഇലക്‌ട്രിക്കല്‍ ഉത്പന്നങ്ങളുടെ നിർമാണത്തില്‍ 40.1 ശതമാനവും വളര്‍ച്ചയാണുണ്ടായത്.
ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വ്യാവസായിക ഉത്പാദന സൂചികയിലെ വളര്‍ച്ച മുന്‍വര്‍ഷത്തെ ആറ് ശതമാനത്തില്‍ നിന്ന് നാല് ശതമാനമായാണ് താഴ്ന്നത്. വ്യാവസായിക ഉത്പാദന രംഗത്തെ തളര്‍ച്ചയും നാണയപ്പെരുപ്പം കുറയുന്നതും കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കില്‍ കാല്‍ ശതമാനം കൂടി കുറവ് വരുത്തിയേക്കും.