
മുംബൈ: ജിഎസ്ടി നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ കുതിച്ചു കയറി സെൻസെക്റ്റ്. വ്യാപാരം ആരംഭിച്ചയുടനെ 600 പോയിന്‍റിലേറെ മുന്നേറ്റമാണ് സെൻസെക്സ് നടത്തിയത്. നിഫ്റ്റി 24,910 നിലവാരത്തിലെത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് മുന്നിൽ.
പുതുക്കിയ ജിഎസ്ടി നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ജിഎസ്ടി കൗൺസിൽ യോഗത്തിനു ശേഷം ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ നയം പ്രകാരം 12 ശതമാനം, 28 ശതമാനം സ്ലാബുകൾ പൂർണമായി ഒഴിവാക്കി. 18 ശതമാനം സ്ലാബിലുള്ള അനവധി ഉൽപ്പന്നങ്ങൽ 5 ശതമാനത്തിലേക്ക് മാറ്റി.
ഇതു പ്രകാരം പാലിനും പനീറിനും ഉൾപ്പെടെ ജിഎസ്ടി പൂർണമായും ഇല്ലാതായി. വെണ്ണ, നെയ്യ്, കശുവണ്ടി, ബദാം, ചോക്ലേറ്റ്, ബിസ്കറ്റ്, കണ്ടൻസ്ഡ് മിൽക്, ഐസ്ക്രീം , ജാം എന്നിവയുടെ നികുതി 5 ശതമാനത്തിലേക്ക് താഴ്ത്തിയിട്ടുമുണ്ട്. അതേസമയം 28 ശതമാനം സ്ലാബിൽ ഉൾപ്പെടുത്തിയിരുന്ന ആഡംബര ഉത്പ്പന്നങ്ങൾ, സേവനങ്ങൾ, പുകയില ഉത്പന്നങ്ങൾ പോലുള്ള നിരുത്സാഹപ്പെടുത്തേണ്ട ഉത്പന്നങ്ങൾ എന്നിവയെ 40ശതമാനം എന്ന പ്രത്യേക സ്ലാബിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. എന്നാൽ ഇത് ഉടൻ പ്രാബല്യത്തിൽ വരില്ല.