Representative image
Representative image

ആഗോളവിപണികൾ കലുഷിതം; ഇന്ത്യയ്ക്ക് പ്രതിസന്ധിയില്ല

ഏപ്രിൽ അഞ്ചിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 64,856 കോടി ഡോളറായാണ് ഉയർന്നത്.

കൊച്ചി: ഇസ്രയേൽ- പലസ്തീൻ, റഷ്യ- യുക്രെയ്ൻ അടക്കമുള്ള ആഗോള രാഷ്‌ട്രീയ സംഘർഷങ്ങൾ ശക്തമായതും അമെരിക്കയിലെയും ചൈനയിലെയും സാമ്പത്തിക പ്രതിസന്ധികളും വിപണികളെ കലുഷിതമാക്കുന്നു. എന്നാൽ ആഭ്യന്തര ധനകാര്യ വിപണിക്ക് സ്ഥിരത പകരാനായി റിസർവ് ബാങ്ക് തുടർച്ചയായി വിപണിയിൽ ഇടപെട്ടതോടെ ഇന്ത്യ പ്രതിസന്ധികളെ തരണം ചെയ്തു. ഇതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം തുടർച്ചയായ രണ്ടാം മാസത്തിലും പുതിയ റെക്കോഡ് ഉയരത്തിലെത്തി. ഏപ്രിൽ അഞ്ചിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 64,856 കോടി ഡോളറായാണ് ഉയർന്നത്. അവലോകന കാലയളവിൽ മൊത്തം ശേഖരത്തിൽ 290 കോടി ഡോളറിന്‍റെ വർധനയുണ്ടായി.

രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതാണ് ഡോളർ ശേഖരം ഉയർത്തിയത്. സ്വർണ വിലയിലെ വർധനയും വിദേശ നാണയ ശേഖരത്തിന്‍റെ മൂല്യം ഉയർത്തി.

ഇന്ത്യയുടെ ഓഹരി, കടപ്പത്ര വിപണികളിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിലെ വർധനയാണ് പ്രധാനമായും റിസർവ് ബാങ്കിന്‍റെ വിദേശ നാണയ ശേഖരത്തിന്‍റെ മൂല്യം ഉയർത്തുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടുന്നതിനാൽ റിസർവ് ബാങ്ക് സുരക്ഷിത നിക്ഷേപമായ സ്വർണം വാങ്ങുന്നതിൽ വലിയ വർധനയാണ് വരുത്തിയത്.

ഇതിനിടെ മാർച്ചിൽ കയറ്റുമതിയിലും ഇറക്കുമതിയിലും കനത്ത ഇടിവുണ്ടായതോടെ ആഗോള വിപണിയിൽ ചനൈയുടെ ആധിപത്യം മങ്ങുകയാണ്. പുതിയ കണക്കുകളനുസരിച്ച് മാർച്ചിലെ കയറ്റുമതി മുൻവർഷം ഇതേ കാലയളവിനേക്കാൾ 7.5 ശതമാനം ഇടിഞ്ഞു. കയറ്റുമതി മൂല്യം കുത്തനെ കുറഞ്ഞെങ്കിലും അളവിൽ ഗണ്യമായ വർധനയുണ്ടായി.

മാന്ദ്യം മറികടക്കാൻ വലിയ വില ഇളവുകളോടെ ചൈനയിലെ കയറ്റുമതി സ്ഥാപനങ്ങൾ ആഗോള വിപണിയിൽ ഉത്പന്നങ്ങൾ വിൽക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കയറ്റുമതിയിലും ഇറക്കുമതിയിലും 1.5 ശതമാനം കുറവാണുണ്ടായത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com