ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖലയിലെ മികച്ച വളര്‍ച്ചയും സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് നികുതി വല വിപുലമാക്കിയതും മൂലം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 9 ശതമാനം ഉയര്‍ന്ന് 8.2 കോടിയിലെത്തി. ഓഹരി വിപണിയിലെ കുതിപ്പും കമ്പനികളുടെ വരുമാനത്തിലുണ്ടായ വര്‍ധനയുമാണ് പ്രധാനമായും ഇന്‍കം ടാക്‌സ് സമാഹരണത്തില്‍ വന്‍ വര്‍ധന സൃഷ്ടിച്ചത്. രാജ്യത്തെ വ്യാവസായിക നിക്ഷേപത്തിലുണ്ടായ ഉണര്‍വ് മൂലം സ്വകാര്യ മേഖലയില്‍ വലിയ തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വരുമാന, കോര്‍പ്പറേറ്റ് നികുതി സമാഹരണം 17.7 ശതമാനം വര്‍ധനയോടെ 19.5 ലക്ഷം കോടി രൂപയിലേക്ക് എത്തിയിരുന്നു. വ്യക്തിഗത, കോര്‍പ്പറേറ്റ് വരുമാനങ്ങളിലുണ്ടായ വര്‍ധനയാണ് നികുതി വരുമാനത്തിലും കുതിപ്പുണ്ടാക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുമാന നികുതി ഇനത്തില്‍ 16.64 ലക്ഷം കോടി രൂപയാണ് സമാഹരിച്ചതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്റ്റ് ടാക്‌സസ് കണക്കുകള്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ലക്ഷ്യമിട്ടതിലും 7.5 ശതമാനം അധികം വരുമാന നികുതിയാണ് ലഭിച്ചതെന്നും കണക്കുകള്‍ പറയുന്നു. ഓഹരി, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിച്ച വരുമാനത്തില്‍ നിന്നുള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്‌ഷന്‍ ടാക്‌സ് ഉള്‍പ്പെടെ വ്യക്തിഗത നികുതി ഇനത്തില്‍ 10.44 ലക്ഷം കോടി രൂപ ലഭിച്ചു. കോര്‍പ്പറേറ്റ് നികുതി 10.26 ശതമാനം ഉയര്‍ന്ന് 9.11 ലക്ഷം കോടി രൂപയിലെത്തി.