

രാജ്യത്ത് തേയില ഉത്പാദനം കുത്തനെ കുറഞ്ഞു.
freepik.com
കൊച്ചി: ഇന്ധന വില വർധനയെത്തുടർന്ന് അമ്പത് ശതമാനം വരെ വർധിച്ച ചായയുടെ വില ഇനിയും കൂടാൻ വഴി തെളിയുന്നു. രാജ്യത്തെ തേയില ഉത്പാദനത്തിൽ വൻ ഇടിവുണ്ടായതാണ് കാരണം. അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ പ്രധാന ഉത്പാദക സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട അതിശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് ഇടിവിനു കാരണം. ജൂലൈ മാസം മൊത്തം ഉത്പാദനം 16.4 കോടി കിലോഗ്രാമായി കുറഞ്ഞു. ഇത് കഴിഞ്ഞവര്‍ഷം ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 10 ശതമാനം കുറവാണ്.
രാജ്യത്തെ ഏറ്റവും വലിയ തേയില ഉത്പാദക സംസ്ഥാനമായ അസമില്‍ ഉത്പാദനം 13 ശതമാനം കുറഞ്ഞ് 9 കോടി കിലോഗ്രാമായി. കഴിഞ്ഞ വര്‍ഷം ഇത് 10.5 കോടി കിലോഗ്രാമായിരുന്നു. അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിലും സമാന അവസ്ഥയാണ്. സംസ്ഥാനത്തെ മൊത്തം തേയില ഉത്പാദനം 14 ശതമാനം കുറഞ്ഞ് 4.38 കോടി കിലോഗ്രാമായി. പ്രശസ്തമായ ഡാര്‍ജിലിങ് തേയിലത്തോട്ടങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് ഉത്പാദനം 15 ശതമാനം കുറഞ്ഞു. വടക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും 16 ശതമാനം ഉത്പാദനക്കുറവ് രേഖപ്പെടുത്തി.
വടക്കേ ഇന്ത്യയിലെ തിരിച്ചടികള്‍ക്കിടയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. തമിഴ്നാട്ടില്‍ തേയില ഉത്പാദനം 22 ശതമാനം വർധിച്ച് 1.95 കോടി കിലോഗ്രാമായി. കേരളത്തില്‍ നേരിയ വളര്‍ച്ച (47 ലക്ഷം കിലോഗ്രാം) രേഖപ്പെടുത്തിയപ്പോള്‍, കര്‍ണാടകത്തില്‍ 41 ശതമാനത്തിന്‍റെ വർധനയുണ്ടായി.