രാജ്യം വീണ്ടും കൊവിഡ് ജാഗ്രതയുടെ നാളുകളിലേക്കു നീങ്ങുകയാണ്. സംസ്ഥാനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിക്കഴിഞ്ഞ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നും നാളെയും രാജ്യവ്യാപകമായി മോക് ഡ്രിൽ നടത്താനും നിർദേശിച്ചിട്ടുണ്ട്. ആശുപത്രികളിലെ തയാറെടുപ്പുകൾ വിലയിരുത്തുകയും പോരായ്മകൾ കണ്ടറിഞ്ഞു പരിഹരിക്കുകയും ഇതുവഴി ലക്ഷ്യമിട്ടിരിക്കുന്നു. കൊവിഡ് പോർട്ടലിൽ എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്താനും അവശ്യ മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടത്തുന്ന കാര്യത്തിൽ അലംഭാവം പാടില്ല. രോഗപരിശോധന മാത്രമല്ല വാക്സിനേഷനും വേഗത്തിലാക്കാനാണു നിർദേശം. തരംഗസാധ്യതകൾ ഒഴിവാക്കാൻ ഹോട്ട് സ്പോട്ടുകൾ അതിവേഗം കണ്ടെത്തേണ്ടതുണ്ട്. ആർടിപിസിആർ പരിശോധനകൾ വർധിപ്പിക്കുന്നതു വഴി ഓരോ സംസ്ഥാനത്തും എത്രകണ്ട് രോഗവ്യാപനം ഉണ്ടാവുന്നുവെന്ന് വിലയിരുത്താനാവും.
രാജ്യത്ത് 5,300ൽ ഏറെ പുതിയ കേസുകൾ ഇന്നലെ സ്ഥിരീകരിക്കുകയുണ്ടായി. ശനിയാഴ്ച ആറായിരത്തിലേറെ പേർക്കാണു രോഗം കണ്ടെത്തിയത്. 33,000 പേരോളം ഇപ്പോൾ രോഗബാധിതരായി ചികിത്സയിലുണ്ട്. അഞ്ചു ശതമാനത്തിനു മുകളിൽ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തുന്നു. ആക്റ്റിവ് കേസുകളിൽ ദിനംപ്രതിയുണ്ടാവുന്ന വർധന പല സംസ്ഥാനങ്ങളും ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടെന്നതും വസ്തുതയാണ്. കേരളത്തിലും ഹരിയാനയിലും പുതുച്ചേരിയിലും മാസ്ക് നിർബന്ധമാക്കിയിരിക്കുന്നു. വിദേശത്തുനിന്നു വരുന്നവർക്ക് ഉത്തർപ്രദേശ് സർക്കാർ പരിശോധന നിർബന്ധമാക്കി. സാമ്പിളുകളുടെ ജനിതക ശ്രേണീകരണം ഊർജിതമാക്കാനും യുപി സർക്കാർ നിർദേശിച്ചിട്ടുണ്ട്.
മാസ്ക് ധരിക്കുന്നതടക്കം കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചിരിക്കുന്നു. തമിഴ്നാട്ടിലെ പല ജില്ലകളിലും അഞ്ചു ശതമാനത്തിനു മുകളിലാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അവിടെ ആർടിപിസിആർ ടെസ്റ്റുകൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ബൂസ്റ്റർ കുത്തിവയ്പ്പിന് ആവശ്യമായ വാക്സിൻ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ സ്റ്റോക്കില്ലെന്ന പരാതിയാണ് കഴിഞ്ഞദിവസം കർണാടകയിൽ നിന്ന് ഉയർന്നത്. ആവശ്യക്കാർ കുറവായതിനാൽ മൂന്നാം ഡോസ് നൽകുന്നതിനായി വാക്സിൻ സ്റ്റോക്ക് ചെയ്യാൻ സ്വകാര്യ ആശുപത്രികളും താത്പര്യം കാണിക്കുന്നില്ല. ഈ അവസ്ഥ മാറണമെന്നാണു വിദഗ്ധർ നിർദേശിക്കുന്നത്.
രാജ്യത്ത് പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ നല്ലൊരു പങ്കും കേരളത്തിലാണ്. ശനിയാഴ്ച 1800ൽ ഏറെ കേസുകൾ സംസ്ഥാനത്തു സ്ഥിരീകരിക്കുകയുണ്ടായി. കേസുകൾ കൂടുന്നതിനനുസരിച്ച് ഇവിടെയും പരിശോധനകൾ വർധിപ്പിക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നത്. ആശുപത്രികളിൽ ഓക്സിജൻ, ഐസിയു കിടക്കകൾ വേണ്ടിവരുന്നവരുടെ എണ്ണം തീരെ കുറവാണ് എന്നതിൽ മന്ത്രാലയം ആശ്വാസം കണ്ടെത്തുന്നുമുണ്ട്. അതിനർഥം നമുക്കു ജാഗ്രത വേണ്ട എന്നല്ല. നല്ലൊരു ശതമാനം ആളുകളും കൊവിഡ് പരിശോധന നടത്തുന്നില്ലെന്നതാണു പൊതുവേ കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ യഥാർഥ ചിത്രം അറിയാനാവുന്നില്ല. പരിശോധന വർധിപ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ഹോട്ട് സ്പോട്ടുകളുടെ സാധ്യത കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയണം.
ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചതുപോലെ പ്രായമുള്ളവരെയും കിടപ്പു രോഗികളെയും കൊവിഡില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. കൊവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിനു മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിനു മുകളിലുള്ളവരിലാണ് 85 ശതമാനം കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണു പറയുന്നത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റു രോഗങ്ങളുള്ളവരാണ്. ഇങ്ങനെയുള്ളവർ വീട്ടിൽ നിന്നു പുറത്തുപോയില്ലെങ്കിൽ പോലും മറ്റുള്ളവരിൽ നിന്നു രോഗം പകരുന്നു. ഇവരെ പ്രത്യേകമായി കരുതി സംരക്ഷിക്കേണ്ടതുണ്ട്. പുറത്തു പോകുന്നവർ മാസ്ക് ധരിക്കുമ്പോൾ അകത്തിരിക്കുന്നവരും സംരക്ഷിക്കപ്പെടുന്നു.
കേരളത്തിൽ കടുത്ത വേനലിന്റെ നാളുകളാണിത്. കൊവിഡിനൊപ്പം വേനൽക്കാല രോഗങ്ങളും പലയിടത്തും കാണുന്നുണ്ട്. മഞ്ഞപ്പിത്തവും അതിസാരവും സ്ഥിരീകരിക്കുന്നുണ്ട്. കുടിവെള്ള സ്രോതസുകൾ മലിനമാകുന്നത് ഇത്തരം രോഗങ്ങളുടെ വ്യാപനത്തിനു വഴിവയ്ക്കുന്നു. കുടിവെള്ളത്തിന് ടാങ്കറുകളെ ആശ്രയിക്കേണ്ടിവരുന്നവർ ധാരാളമാണ് ഇക്കാലത്ത്. ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളം രോഗകാരണമാവുന്നതല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങൾ ഇതിൽ മുൻകൈ എടുക്കണം.
നിരവധി പേരാണ് ദിവസവും പനി ബാധിച്ച് ആശുപത്രികളിലെത്തുന്നതെന്ന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു. ഡെങ്കിപ്പനിയും എലിപ്പനിയും പോലുള്ളവയും സൂക്ഷിക്കണം. നീണ്ടുനിൽക്കുന്ന പനിയും തലവേദനയും ചുമയുമൊക്കെ സ്വയം ചികിത്സിച്ച് വഷളാക്കരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. അത് ഉൾക്കൊള്ളാൻ എല്ലാവരും തയാറാവുകയാണു വേണ്ടത്.