സംഗീത ലോകത്തെ അതുല്യ പ്രതിഭ

മലയാളത്തിൽ ജാനകിയമ്മ ആലപിച്ച എത്രയോ ഗാനങ്ങളാണു തലമുറകളുടെ ഹൃദയങ്ങളിൽ ചേക്കേറിയിരിക്കുന്നത്
India Mourns Iconic Singer s janaki

എസ്. ജാനകി

Updated on

തെന്നിന്ത്യയുടെ വാനമ്പാടി, തലമുറകളുടെ ഗായിക, ആറുപതിറ്റാണ്ടു കാലം സംഗീത ലോകത്തു നിറഞ്ഞുനിന്ന താരതമ്യങ്ങളില്ലാത്ത മഹാപ്രതിഭ എസ്. ജാനകിയുടെ വേർപാടു സൃഷ്ടിക്കുന്ന ശൂന്യതയുടെ നൊമ്പരങ്ങളിലാണു കോടിക്കണക്കിനു സംഗീത പ്രേമികൾ. വിവിധ ഭാഷകളിലായി ജാനകിയമ്മ പാടിയത് അര ലക്ഷത്തോളം ഗാനങ്ങളാണ് എന്നു പറയുമ്പോൾ തന്നെ ഇന്ത്യൻ ചലച്ചിത്ര ഗാന രംഗത്ത് അവർ ആരായിരുന്നു എന്നു ബോധ്യമാവും. മലയാളത്തിൽ ജാനകിയമ്മ ആലപിച്ച എത്രയോ ഗാനങ്ങളാണു തലമുറകളുടെ ഹൃദയങ്ങളിൽ ചേക്കേറിയിരിക്കുന്നത്. ഇനി വരാനിരിക്കുന്ന എത്രയോ തലമുറകളാണ് ആ ഗാനങ്ങളുടെ ആലാപന മാധുരിയാസ്വദിച്ചു വിസ്മയപ്പെടാനിരിക്കുന്നത്.

ജാനകിയമ്മയുടെ ഭാവസാന്ദ്രമായ ശബ്ദം ഏതൊരു ഗാനത്തെയും എത്രമാത്രം മനോഹരമാക്കുന്നുണ്ടെന്ന് ആരെയും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. ശബ്ദവൈവിധ്യം കൊണ്ടു തന്നെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളിലെ അക്ഷരശുദ്ധികൊണ്ട് ആരാധകരുടെ മനസ് കീഴ്പ്പെടുത്തിയിട്ടുണ്ട്. ഭാഷ അവർക്കൊരു തടസമേ ആയിരുന്നില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെയായി ഗാനവസന്തം തന്നെ തീർത്തു അവർ. ബംഗാളി, പഞ്ചാബി, ഒഡിയ, തുളു തുടങ്ങിയ ഭാഷകളിലും വിദേശ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്. പ്രണയത്തിന്‍റെ എല്ലാ ഭാവങ്ങളും വിരഹത്തിന്‍റെ എല്ലാ നൊമ്പരങ്ങളും ഏറ്റവും ഭംഗിയായി പ്രതിഫലിപ്പിക്കാൻ അവരുടെ ആലാപനത്തിനു കഴിഞ്ഞിട്ടുണ്ട്. ഭക്തിയായാലും ആഹ്ലാദമായാലും ദുഃഖമായാലും വാത്സല്യമായാലും അത് അനായാസം ഉൾക്കൊള്ളുന്നതായിരുന്നു ജാനകിയമ്മയുടെ ആലാപന രീതി. ശാസ്ത്രീയമായി സംഗീതം പഠിക്കാതെയാണു ജാനകി ചലച്ചിത്ര ഗാനരംഗത്തേക്കു കടന്നുവന്ന് അവിടെ ആരെയും വിസ്മയിപ്പിക്കുന്ന തന്‍റേതായൊരു ലോകം സൃഷ്ടിച്ചെടുത്തത് എന്നുകൂടി അറിയണം. പ്രഗത്ഭരായ എത്രയോ സംഗീത സംവിധായകർ തങ്ങളുടെ ഇഷ്ടഗായികയായി ജാനകിയെ കണ്ടു. അക്ഷരാർഥത്തിൽ പാട്ടിന്‍റെ അമ്മ തന്നെയാണു ജാനകി.

1957ൽ പുറത്തിറങ്ങിയ "വിധിയിൻ വിളയാട്ട് ' എന്ന തമിഴ് ചിത്രത്തിൽ പാടിയാണ് പത്തൊമ്പതാം വയസിൽ അവർ ചലച്ചിത്ര ഗാന ലോകത്തേക്കു കടന്നുവരുന്നത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പാടാൻ ആ വർഷം തന്നെ അവസരം ലഭിച്ചു. 1957ൽ പുറത്തിറങ്ങിയ "മിന്നുന്നതെല്ലാം പൊന്നല്ല'എന്ന ചിത്രത്തിലെ "ഇരുൾ മൂടുകയോ എൻ വഴിയിൽ'എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. 1962ൽ പുറത്തിറങ്ങിയ കൊഞ്ചും ചിലങ്കൈ എന്ന തമിഴ്ചിത്രത്തിൽ ജാനകി പാടിയ ""ശിങ്കാര വേലനേ ദേവാ''എന്ന പാട്ട് തെന്നിന്ത്യയെ ഇളക്കിമറിച്ചു. ചലച്ചിത്ര ഗാന രംഗത്ത് ജാനകിയുടെ സ്ഥാനം ഉറപ്പിക്കുന്നത് ഈ ഗാനമാണ്. മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കുവേണ്ടിയും അവർ പാടി.

മലയാളക്കര നെഞ്ചോടു ചേർത്തുവച്ച നിരവധിയായ ഗാനങ്ങൾ ജാനകിയുടേതായുണ്ട്. തളിരിട്ട കിനാക്കൾതൻ.., അഞ്ജന കണ്ണെഴുതീ.., ഒരു കൊച്ചു സ്വപ്നത്തിൻ.., താമര കുമ്പിളിലല്ലോ മമഹൃദയം.., മഞ്ഞണി പൂനിലാവ്.., നിദ്രതൻ നീരാഴി.., ഇന്നലെ നീയൊരു സുന്ദര രാഗമായെൻ.., ഉണരൂ വേഗം നീ.., ആ നിമിഷത്തിന്‍റെ നിർവൃതിയിൽ.., ഇളം മഞ്ഞിൻ കുളിരുമായൊരു.., മഞ്ഞണി കൊമ്പിൽ.., ഗോപികേ നിൻ വിരൽ.., നാഥാ നീവരും കാലൊച്ച.. തുടങ്ങി മലയാളികളുടെ നാവിൻ തുമ്പിൽ തത്തിക്കളിക്കുന്ന എത്രയോ ഗാനങ്ങൾ. ആന്ധ്രയിൽ ജനിച്ച അവർ മലയാളിയല്ലെന്നു ചിന്തിക്കാൻ പോലും നമുക്കാവില്ല. അത്ര നന്നായാണ് ജാനകിയമ്മ മലയാള ഗാനങ്ങൾ ആലപിച്ചത്.

മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങൾ മുപ്പത്തിമൂന്നു തവണയാണു ജാനകി നേടിയിട്ടുള്ളത്. അതിൽ മൂന്നിലൊന്നും കേരളത്തിൽ നിന്നായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാലു തവണ ഈ അതുല്യ ഗായികയെ തേടിയെത്തി. 1976ൽ പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ ""സിന്ദൂരപ്പൂവേ..'' എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്‌. ഓപ്പോൾ എന്ന മലയാള സിനിമയിലെ ""ഏറ്റുമാനൂരമ്പലത്തിൽ''എന്നു തുടങ്ങുന്ന പാട്ട് 1981ലെ ദേശീയ അവാർഡിന് അർഹയാക്കി. 1984ൽ തെലുങ്ക് ചിത്രമായ സിതാരയിലെ ഗാനത്തിനും 1992ൽ ഭരതൻ സംവിധാനം ചെയ്ത തമിഴ് ചിത്രം തേവർ മകനിലെ ഗാനത്തിനും മികച്ച ഗാനത്തിനുള്ള പുരസ്കാരം ലഭിച്ചു.

2013ൽ പദ്മഭൂഷൻ ലഭിച്ചെങ്കിലും അതു നിരസിക്കുകയായിരുന്നു അവർ. ദേശീയ പുരസ്കാരങ്ങളിൽ ദക്ഷിണേന്ത്യക്കാരോടുള്ള വിവേചനത്തിന്‍റെ പ്രതിഷേധമായിരുന്നു അത്. അരലക്ഷം ഗാനങ്ങൾ പാടിയ, ഇത്രയേറെ പുരസ്കാരങ്ങൾ നേടിയ തനിക്ക് ഭാരതരത്നം തന്നാൽ വാങ്ങാം എന്നും അവർ പാതി കാര്യമായും പാതി തമാശയായും പറഞ്ഞു. പക്ഷേ, അംഗീകാരങ്ങളുടെ നിറവിലും ലാളിത്യം കൈവിടാത്ത ഗായികയായിരുന്നു ജാനകിയമ്മ. കാലാതീതമായ സംഗീതത്തിലൂടെ കോടിക്കണക്കിനു ജനമനസുകളിൽ വിവരണാതീതമായ ആനന്ദം നിറച്ച അനശ്വര ഗായികയ്ക്ക് ഞങ്ങളുടെ പ്രണാമം. അവരുടെ ഐക്കണിക് ശബ്ദം നമ്മിൽ ഓരോരുത്തരിലും ഉണർത്തുന്ന സ്മരണകൾക്ക് എന്തായാലും അവസാനമാവുന്നില്ല. ആരെയും പിടിച്ചിരുത്തുന്ന ആ ഗാനങ്ങൾക്കു മരണവുമില്ല.

logo
Metro Vaartha
www.metrovaartha.com