ഇന്ത്യയുടെ നിയമനിർമാണ മേഖലയിൽ കേരള നിയമസഭ എക്കാലത്തും മുന്നേ നടന്നതാണ്. സബജക്റ്റ് കമ്മിറ്റികൾ ഉൾപ്പെടെ മറ്റ് നിയമസഭകൾക്ക് മാതൃകയായ പരിഷ്കാരങ്ങൾ ഒരുപാടുണ്ട്. പല സംസ്ഥാന നിയമസഭകളും ആണ്ടിൽ പത്തും പന്ത്രണ്ടും ദിവസം മാത്രം സമ്മേളിച്ച് അടിയന്തര ചുമതലകൾ നിറവേറ്റി പിരിയുന്ന സാഹചര്യത്തിൽ കൊവിഡ് കാലത്തും ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമസഭാ സമ്മേളനം നടക്കുന്നത് കേരളത്തിലാണ്. ശരാശരി 50ലേറെ ദിവസം കേരളത്തിൽ നിയമസഭ സമ്മേളിക്കുന്നുണ്ട്. വനിത, ട്രാൻസ്ജെൻഡർ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതി, മുതിർന്ന പൗരരുടെ ക്ഷേമം സംബന്ധിച്ച സമിതി എന്നിങ്ങനെ മറ്റ് നിയമസഭകൾക്ക് മാത്രമല്ല, പാർലമെന്റിനു പോലും മാതൃകയായ നിയമസഭാ വേദിയാണ് കേരളത്തിന്റേത്.
ഇപ്പോഴും ഭൂപരിഷ്കരണം ഇന്ത്യയിൽ എല്ലായിടത്തും നടപ്പായിട്ടില്ല.1954ൽ തിരു- കൊച്ചി നിയമസഭയിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച പാരമ്പര്യത്തിൽ നിന്ന് ആദ്യകേരള നിയമസഭയിൽ കെ.ആർ. ഗൗരിയമ്മ അക്കാര്യത്തിൽ നിയമം കൊണ്ടുവന്ന് പ്രതിബദ്ധത തെളിയിച്ചു. ആ നിയമം യാഥാർഥ്യമാക്കാൻ അവസരം കിട്ടിയത് 1970ൽ സി. അച്യുതമേനോനാണ്. ഇന്നിപ്പോൾ സ്പോർട്സ് നിയമം വരെ മാതൃകയായി പാർലമെന്റ് തന്നെ അംഗീകരിക്കുന്ന അവസ്ഥയുണ്ട്.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി 1957ൽ രൂപീകരിച്ചു. മാത്രമല്ല, അതിന്റെ അധ്യക്ഷ സ്ഥാനം പ്രതിപക്ഷത്തിന് കൈമാറി എന്ന ഉന്നത ജനാധിപത്യ പാരമ്പര്യവും മൂല്യവും പുലർത്തിയ നിയമസഭയാണ് കേരളത്തിന്റേത്. കടലാസ് രഹിത നിയമസഭയിലൂടെ കേരള നിയമസഭ വീണ്ടും ഒരു ചുവട് മുന്നോട്ടുവച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും ബജറ്റ് അവതരണ വേളയിൽ നിയമസഭാ സ്പീക്കറുടെ ഇരിപ്പിടവും കംപ്യൂട്ടറും വലിച്ചെറിഞ്ഞ സംഘട്ടന രംഗങ്ങൾ കേരള നിയമസഭയ്ക്ക് ഉണ്ടാക്കിയ നാണക്കേട് തീരെ ചെറുതല്ല. ഏറ്റവുമൊടുവിൽ, സ്പീക്കറുടെ ഓഫിസ് ഉപരോധിച്ച് വാച്ച് ആൻഡ് വാർഡുമായി സംഘർഷത്തിലേർപ്പെട്ട നിയമസഭാംഗങ്ങൾ കേരളത്തിനുണ്ടാക്കിയ അപമാനവും വലുതാണ്.
കേരളത്തിലെ ജനങ്ങൾ അവരുടെ നിയമസഭാംഗങ്ങളെ തെരഞ്ഞെടുത്തത് അവരുടെ ജീവിത പ്രയാസങ്ങൾ കഴിയുന്നത്ര ലഘൂകരിച്ച് കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുന്നതിനാണ്. അത് സ്പീക്കറുടെ കസേര വലിച്ചുതാഴെയിട്ടും കംപ്യൂട്ടർ എടുത്തെറിഞ്ഞും നിയമസഭ നടന്നുകൊണ്ടിരിക്കേ സ്പീക്കറുടെ ഓഫീസിൽ പോയി വാച്ച് ആൻഡ് വാർഡിന്റെ നെഞ്ചത്തു കേറിയുമല്ല നിറവേറ്റേണ്ടത്. എംഎൽഎമാർ അവരുടെ മികവ് തെളിയിക്കേണ്ടത് നിയമനിർമാണ സഭയിലാണ്.
കല്യാണത്തിനു പങ്കുചേരലും മരണാനന്തര ചടങ്ങിൽ അനുശോചനമറിയിക്കലും മുതൽ വോട്ടറുടെ കുഞ്ഞിന്റെ മാമോദീസയും പുര വാസ്തുബലി വരെയും എംഎൽഎയുടെ ഔദ്യോഗിക ചുമതലകളായി കരുതുന്ന വലിയൊരു വിഭാഗമുണ്ട്. നിയമസഭയിൽ പ്രസംഗിക്കാനെഴുന്നേറ്റാൽ സമയം കൂടുതലെടുത്തു എന്നറിയിച്ച് സ്പീക്കർ ബെല്ലടിക്കുന്നത് നാണക്കേടായി കരുതിയിരുന്നുവെന്ന് പറഞ്ഞത് അമ്പതാണ്ടിലേറെ നിയമസഭാ പ്രവർത്തനം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയാണ്. എന്നാൽ, സ്പീക്കർ സമയം തീർന്നു എന്ന് അറിയിപ്പിന്റെ ഭാഗമായി ബെല്ലടിക്കുന്നതും മൈക്ക് ഓഫ് ചെയ്യുന്നതും അഭിമാനമായി കരുതുന്നവർ ഇപ്പോഴുണ്ട് എന്ന് ഖേദപൂർവം പറയേണ്ടിയിരിക്കുന്നു.
ഒന്നാം കേരള നിയമസഭയുടെ സമ്മേളനത്തിൽ ആകെ 5 ഇറങ്ങിപ്പോക്കേ ഉണ്ടായിട്ടുള്ളൂ. ഇന്ന് രണ്ടും മൂന്നും ഇറങ്ങിപ്പോക്ക് നടക്കുന്ന ദിവസങ്ങളുണ്ട്. അടിയന്തരപ്രമേയവും ഇറങ്ങിപ്പോക്കും ഇല്ലാത്ത ദിവസങ്ങളില്ല.നിയമസഭ ജനങ്ങളുടെ വിഷയങ്ങൾ അവതരിപ്പിക്കാനാണെന്ന ബോധം ഭരണ- പ്രതിപക്ഷ അംഗങ്ങൾക്ക് ഉണ്ടായേ മതിയാവൂ. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനപ്പെട്ട ധനാഭ്യർഥനകൾ ഒരു ചർച്ചയുമില്ലാതെ നൊടിയിടയ്ക്കുള്ളിൽ പാസായി. എന്തിന്, നിയമനിർമാണങ്ങൾ പോലും ദോശ ചുട്ടെടുക്കുന്നതിനെക്കാൾ ലാഘവത്തോടെ അംഗീകരിക്കുന്നു!
കേരളത്തിലേതിനെക്കാൾ ഗുരുതരമാണ് പാർലമെന്റിലെ സ്ഥിതി. അവിടെ സമീപകാലത്തൊന്നും നേരേചൊവ്വേ സഭ നടന്നിട്ടില്ല. ആ നിലയിലേക്കു കേരള നിയമസഭ മാറരുത്. കാരണം, ഇന്ത്യയ്ക്കാകെ മാതൃകയായ സഭയാണിത്. ഇവിടെ വിട്ടുവീഴ്ചാ മനോഭാവം ഭരണ- പ്രതിപക്ഷങ്ങൾ പ്രകടിപ്പിക്കണം. ഇന്നു മുതൽ വീണ്ടും നിയമസഭ ചേരുമ്പോൾ പത്തോ പതിനഞ്ചോ മിനിറ്റിൽ സമ്മേളനം അവസാനിപ്പിച്ച് ജനങ്ങളെ കൊഞ്ഞനം കുത്തുന്ന ദുരവസ്ഥ ഒഴിവാക്കാൻ ഇരുകൂട്ടരും മുന്നിട്ടിറങ്ങണം.
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ സഭ പിരിയുമ്പോഴും നികുതിദായകർ കോടിക്കണക്കിന് രൂപയാണ് അതിനായി ചെലവഴിക്കുന്നത്. മുണ്ടുമുറുക്കിയുടത്ത് അവർ ജനപ്രതിനിധികളെ തെരഞ്ഞെടുത്തത് സഭയെ സാർഥകമാക്കാനാണ്. തെരഞ്ഞെടുത്ത് അയച്ചവർ സഭകളിൽ എന്തൊക്കെ ചെയ്യുന്നു എന്ന് കൃത്യമായി അറിയാൻ ജനങ്ങൾക്ക് മുന്നിൽ വഴികളുണ്ടെന്ന് മറക്കരുത്.