കേരളത്തിലെ പൊതുമേഖലാ ബാങ്കിതര ധനകാര്യ സ്ഥാപനമായ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കെടിഡിഎഫ്സി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാൻ എത്രയും വേഗത്തിലുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതായിട്ടാണിരിക്കുന്നത്. സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്കു സാമ്പത്തിക സഹായം നൽകുക പ്രധാന ലക്ഷ്യമായി മൂന്നു പതിറ്റാണ്ടു മുൻപ് പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് കെഎസ്ആർടിസിക്കു വായ്പ നൽകി മുടിഞ്ഞു കുത്തുപാളയെടുത്തിരിക്കുകയാണ്. കേരള സർക്കാരിന്റെ ഗ്യാരന്റിയോടെ വൻകിട നിക്ഷേപങ്ങൾ സ്വീകരിച്ച ഇവർക്ക് നിക്ഷേപകരുടെ തുക സമയത്തു തിരിച്ചുനൽകാൻ കഴിയാതെ വന്നിരിക്കുന്നു.
ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവർക്കെതിരേ നിശിത വിമർശനം ഉന്നയിച്ചു. 30 ലക്ഷത്തിലേറെ രൂപയുടെ സ്ഥിരം നിക്ഷേപം നൽകിയ കൊൽക്കത്ത ആസ്ഥാനമായ സ്ഥാപനത്തിനു പണം തിരിച്ചു നൽകുന്നില്ലെന്ന ഹർജിയിലായിരുന്നു ഇത്. ""നിക്ഷേപകർ വേണമെങ്കിൽ വന്നു കാലുപിടിക്കട്ടെ, ഞങ്ങൾക്കു സൗകര്യമുള്ളപ്പോൾ പണം നൽകും എന്ന നിലപാട് അനുവദിക്കാനാവില്ലെന്നു'' കോടതി വാക്കാൽ പരാമർശിക്കുകയുണ്ടായി. ""സംസ്ഥാനത്തിന്റെ ഗ്യാരന്റിയിലാണ് നിക്ഷേപകർ പണം നൽകിയത്. അല്ലെങ്കിൽ ആരെങ്കിലും കെടിഡിഎഫ്സിയിൽ പണം നിക്ഷേപിക്കുമോ? യഥാർഥ കടക്കാര് തങ്ങളാണെന്ന ബോധ്യം കെടിഡിഎഫ്സിക്ക് വേണം. നിക്ഷേപിച്ച പണത്തിനായി കെഞ്ചേണ്ട കാര്യമൊന്നും ഹര്ജിക്കാര്ക്കില്ല. അവകാശമാണ് അവര് ചോദിക്കുന്നത്. അതു നല്കാനുള്ള ബാധ്യത കെടിഡിഎഫ്സിക്കുണ്ട്''- കോടതി ചൂണ്ടിക്കാട്ടി.
പണം തിരിച്ചുകിട്ടാനുള്ള നിരവധി നിക്ഷേപകർ റിസർവ് ബാങ്കിന്റെ ഓംബുഡ്സ്മാനെ സമീപിച്ചിരുന്നതാണ്. സ്ഥാപനം അകപ്പെട്ടിട്ടുള്ള വലിയ അപകടം കണ്ട് നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കുകയും ചെയ്തു. അതോടെ വരുമാനം നിലച്ചു. നിക്ഷേപകർക്കു പണം മടക്കി നൽകിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന മുന്നറിയിപ്പ് റിസർവ് ബാങ്ക് കെടിഡിഎഫ്സിക്കു നൽകിയതായും റിപ്പോർട്ടുകൾ വന്നിട്ടുള്ളതാണ്. 400 കോടിയിലേറെ രൂപയാണ് ഈ ധനകാര്യ സ്ഥാപനം പലർക്കായി തിരിച്ചുനൽകാനുള്ളതെന്നും പറയുന്നു. നിക്ഷേപം സ്വീകരിച്ചതു സർക്കാർ ഗ്യാരന്റിയോടെയായതിനാൽ തിരികെ നൽകാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് കേന്ദ്ര ബാങ്കും ഓർമപ്പെടുത്തിയത്രേ.
2018ൽ കെഎസ്ആർടിസി വായ്പയെടുത്ത 600 കോടിയോളം രൂപ തിരിച്ചടയ്ക്കാത്തതാണ് തങ്ങളെ പ്രതിസന്ധിയിലാക്കിയതെന്ന് കെടിഡിഎഫ്സി ചൂണ്ടിക്കാണിക്കുന്നുണ്ട്. പലിശ സഹിതം 900 കോടിയിലേറെ രൂപയാണ് കെഎസ്ആർടിസി തിരിച്ചടയ്ക്കാനുള്ളത്. ശമ്പളം കൊടുക്കാൻ പോലും ഗതിയില്ലാത്ത കെഎസ്ആർടിസി ഈ തുക തിരിച്ചുനൽകും എന്നു പ്രതീക്ഷിക്കാനേ വയ്യ. ഇതിനിടെ കെഎസ്ആർടിസിക്കു വേണ്ടി കേരള ബാങ്കിൽ നിന്ന് കെടിഡിഎഫ്സി എടുത്ത വായ്പയും തിരിച്ചടയ്ക്കാനാവാതെ നിഷ്ക്രിയ ആസ്തിയായി മാറിയിട്ടുണ്ട്. സത്യത്തിൽ ഇങ്ങോട്ട് ഒന്നും കിട്ടുന്നുമില്ല, അങ്ങോട്ട് കൊടുക്കാൻ ഒന്നും കൈയിലുമില്ല എന്ന പരിതാപകരമായ അവസ്ഥ.
ഭീമമായ പലിശയ്ക്ക് കെടിഡിഎഫ്സിയിൽ നിന്നു വായ്പയെടുത്തതു തന്നെ അബദ്ധമായിപ്പോയെന്നാണ് കെഎസ്ആർടിസി മാനെജ്മെന്റ് ഇപ്പോൾ പറയുന്നത്. കെഎസ്ആർടിസിക്കു വേണ്ടി ബിഒടി അടിസ്ഥാനത്തിൽ ഷോപ്പിങ് കോംപ്ലക്സുകളോടു കൂടിയ ബസ് ടെർമിനലുകൾ നിർമിച്ചത് കെടിഡിഎഫ്സിയാണ്. അതിൽ കോഴിക്കോട്ടെ കോംപ്ലക്സ് നിർമാണത്തിലെ പിഴവുകൾക്കെതിരേ ഗുരുതര വിമർശനമാണ് ഉയർന്നിരുന്നത്. കെട്ടിട നിർമാണത്തിലെ പാകപ്പിഴകൾ മൂലം നഷ്ടത്തിൽ പ്രവർത്തിക്കേണ്ട അവസ്ഥയിലായി ഈ ഷോപ്പിങ് കോംപ്ലക്സ്. തിരുവല്ലയിലെയും അങ്കമാലിയിലെയും കോംപ്ലക്സുകളും കെടിഡിഎഫ്സിക്ക് ബാധ്യതയായി തുടരുന്നു. ഒന്നിനെ രക്ഷിക്കാൻ മറ്റൊന്നു തുടങ്ങി രണ്ടും പൊതുഖജനാവിലെ പണത്തിനു കൈനീട്ടുന്ന ഗതികേടിലായി എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.
നിക്ഷേപകർക്ക് അവരുടെ പണം പലിശ സഹിതം തിരിച്ചുകൊടുക്കേണ്ടതാണെന്ന ബോധ്യത്തിൽ തികച്ചും പ്രൊഫഷണലായ സമീപനം സ്വീകരിച്ചില്ലെങ്കിൽ ഇതുപോലുള്ള പ്രതിസന്ധികൾ എവിടെയായാലും ആവർത്തിക്കും. മറ്റുള്ളവരുടെ പണമെടുത്ത് തോന്നുംപടി വിനിയോഗിക്കാൻ സർക്കാർ സ്ഥാപനങ്ങളെ അനുവദിക്കരുത്.