

അക്രമ വാർത്തകളിൽ വീണ്ടും ബംഗാൾ
representative image
രാജ്യത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങൾ ഏറ്റവും കൂടുതലുണ്ടാകുന്ന സംസ്ഥാനം എന്ന നിലയിലാണു പലപ്പോഴും പശ്ചിമ ബംഗാളിനെ കാണാറുള്ളത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പായാലും നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പായാലും രാഷ്‌ട്രീയ അക്രമങ്ങൾക്ക് സാധ്യത കൂടുതലുള്ള സംസ്ഥാനം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ രാഷ്‌ട്രീയ അക്രമങ്ങളിൽ സംസ്ഥാനത്ത് 47 പേർ കൊല്ലപ്പെട്ടതായാണു ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളിലുള്ളത്. തൃണമുൽ കോൺഗ്രസ്, ബിജെപി പ്രവർത്തകരായിരുന്നു കൊല്ലപ്പെട്ടവർ. 1999നും 2016നും ഇടയിൽ വർഷം ശരാശരി 20 രാഷ്‌ട്രീയ കൊലപാതകങ്ങൾ പശ്ചിമ ബംഗാളിൽ ഉണ്ടായിട്ടുണ്ടെന്നും കണക്കുകളുണ്ട്. പ്രത്യേകിച്ചു തെരഞ്ഞെടുപ്പു കാലത്തു നിരവധിയായ അക്രമസംഭവങ്ങൾ പശ്ചിമ ബംഗാളിന്‍റെ വിവിധ ഭാഗങ്ങളിലായി ഉണ്ടാകാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് എട്ടും ആറും ഒക്കെ ഘട്ടമായി തെരഞ്ഞെടുപ്പു നടത്താറുള്ളത്. 2021ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിലും രാഷ്‌ട്രീയ പ്രവർത്തകർക്കു ജീവൻ നഷ്ടപ്പെടുകയുണ്ടായി. തൃണമുൽ കോൺഗ്രസുകാരുടെ ആക്രമണത്തിൽ ചുരുങ്ങിയത് തങ്ങളുടെ ആറു പ്രവർത്തകർ മരിച്ചെന്നാണു ബിജെപി അവകാശപ്പെട്ടിരുന്നത്. അഞ്ചു ടിഎംസി പ്രവർത്തകർ കൊല്ലപ്പെട്ടതായും അന്നു പറഞ്ഞിരുന്നു. സിപിഎം, കോൺഗ്രസ് പ്രവർത്തകരും വ്യാപകമായി ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തും രാഷ്‌ട്രീയ ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്.
ഇത്തവണ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതു രണ്ടു ഘട്ടമായാണ്. ഏപ്രിൽ 23, 29 തീയതികളിൽ. രാഷ്‌ട്രീയ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാണു തെരഞ്ഞെടുപ്പു കമ്മിഷൻ ഇത്തവണ ഘട്ടങ്ങൾ കുറച്ചിരിക്കുന്നത്. പക്ഷേ, വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങൾ കൈവിട്ടുപോകുന്നതാണ് ഏതാനും ദിവസം മുൻപു കണ്ടത്. മാള്‍ഡ ജില്ലയില്‍ മൂന്നു വനിതകള്‍ ഉള്‍പ്പെടെ ഏഴു ജുഡീഷ്യല്‍ ഓഫിസര്‍മാരെയാണു വോട്ടർപട്ടികയിൽ നിന്നു പേരു നീക്കം ചെയ്തതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാര്‍ ഒമ്പതു മണിക്കൂറോളം തടഞ്ഞുവച്ചത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ഉദ്യോഗസ്ഥര്‍ക്കു നേരേ ആക്രമണമുണ്ടാകുകയും ചെയ്തു. ഒടുവില്‍ വന്‍ പൊലീസ് സന്നാഹമെത്തിയാണ് ഇവരെ മോചിപ്പിച്ചത്. സംഭവത്തെ അതീവ ഗൗരവത്തോടെ കണ്ട സുപ്രീം കോടതി, കേസ് സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ ഈ അക്രമം എന്നുവരെ ഇപ്പോൾ എന്‍ഐഎ സംഘം അന്വേഷിക്കുന്നുണ്ടത്രേ. നിരവധിയാളുകളെ എൻഐഎ ചോദ്യം ചെയ്തു വരികയാണ്. അക്രമത്തിന്‍റെ മുഖ്യ ആസൂത്രകനെന്നു സംശയിക്കപ്പെടുന്ന എഐഎംഐഎമ്മിന്‍റെ ഒരു നേതാവ് അടക്കം അറസ്റ്റിലായിട്ടുണ്ട്.
തെരഞ്ഞെടുപ്പു കമ്മിഷന്‍റെ വോട്ടർപട്ടിക തീവ്ര പരിശോധന (എസ്ഐആർ)യുമായി ബന്ധപ്പെട്ട് ബംഗാളിൽ 63 ലക്ഷത്തിലധികം പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ 60 ലക്ഷത്തോളം വോട്ടര്‍മാരെ പുനഃപരിശോധനയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്തിരിക്കുന്നു. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്കും അക്രമത്തിനും കാരണം ഇതാണ്. എസ്ഐആറിന് ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാതിരിക്കുകയും തുടർച്ചയായി പ്രതിഷേധിക്കുകയും ചെയ്ത മമത ബാനർജി സർക്കാരിന്‍റെ നടപടിയെത്തുടർന്നു കോടതി പരിശോധനയുടെ മേൽനോട്ടം ഏറ്റെടുക്കുകയും ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നായി 700ലേറെ ജുഡീഷ്യൽ ഓഫിസർമാരെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്. ഈ ഓഫിസർമാരുടെ പരിശോധന സുഗമമായി നടക്കേണ്ടതുണ്ട്. അതിനു തടസമുണ്ടാക്കുന്നതു നന്മ ആഗ്രഹിക്കുന്നവരാണെന്നു പറയാനാവില്ല. എന്തായാലും കേന്ദ്ര സേനയുടെ സാന്നിധ്യത്തില്‍ മാത്രമേ ഇനി ഈ നടപടികള്‍ തുടരാവൂ എന്നാണു സുപ്രീം കോടതിയുടെ കര്‍ശന നിർദേശം. ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ സുരക്ഷ കോടതിക്ക് ഉറപ്പാക്കണമല്ലോ.
മാൾഡ അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നുണ്ടായ നിരീക്ഷണം ഏറെ ഗൗരവമർഹിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്‌ട്രീയമായി ധ്രുവീകരിക്കപ്പെട്ട സംസ്ഥാനമാണു പശ്ചിമ ബംഗാളെന്നും ഭരണകൂടം പരിപൂർണമായി തകർന്നെന്നുമാണു കോടതി നിരീക്ഷിച്ചത്. മാൾഡയിലേതു പെട്ടെന്നുണ്ടായ സംഭവമല്ല, ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് എല്ലാവരും രാഷ്‌ട്രീയമാണു സംസാരിക്കുന്നതെന്നും കോടതി പറയുന്നു. കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കുകയും തെരഞ്ഞെടുപ്പു ജോലിയിലുള്ള ജുഡീഷ്യൽ ഓഫിസർമാരുടെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ഒരു നേതാവും ഒരു രാഷ്‌ട്രീയ കക്ഷിയും രാഷ്‌ട്രീയക്കണ്ണുകളോടെ കാണാൻ പാടില്ലാത്തതാണ്. അക്രമസംഭവങ്ങളെക്കുറിച്ചു ഭരണകൂടത്തെ അറിയിച്ചതിനു ശേഷം മണിക്കൂറുകളോളം യാതൊരു നടപടിയും ഉണ്ടായില്ലെന്നു പറയുന്നതും അതീവ ഗൗരവമുള്ള വിഷയമാണ്.