

ഇനിയും ഒഴിയാതെ പശ്ചിമേഷ്യൻ സംഘർഷം
പശ്ചിമേഷ്യയിലെ സംഘർഷം ഇനിയും ഒഴിയാതെ നിലനിൽക്കുകയാണ്. അമെരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ അക്രമണം നടത്തുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്തതോടെ യുദ്ധക്കളമായി മാറിയ പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ശാന്തമാവുന്നു എന്ന പ്രതീക്ഷയുണ്ടായെങ്കിലും അതിനുശേഷം സമാധാന ചർച്ചകൾ വേണ്ടവിധത്തിൽ മുന്നോട്ടുപോയിട്ടില്ല. ഏപ്രിൽ എട്ടിനു തുടങ്ങിയ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ കാലാവധി അവസാനിക്കാറായിട്ടും സമാധാനക്കരാർ അകലെയാണ്. അമെരിക്കയുമായുള്ള ചർച്ചയ്ക്ക് ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് ഇറാൻ നിലപാടു സ്വീകരിച്ചിരുന്നു. ഇതേത്തുടർന്ന് ലെബനനിലും 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുകയുണ്ടായി. ഇതിനു പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്കു തുറന്നു. എല്ലാ വാണിജ്യക്കപ്പലുകൾക്കും ഇതിലൂടെ തടസമില്ലാതെ യാത്രചെയ്യാമെന്ന് ഇറേനിയൻ അധികൃതർ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ സമാധാന നീക്കങ്ങൾ മുന്നോട്ടുപോകുകയാണ് എന്ന പ്രതീക്ഷയുണ്ടായി. ഏതാനും കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോകുകയും ചെയ്തു.
എന്നാൽ, തങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടത് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അംഗീകരിച്ചില്ല. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കു വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതാണു സമാധാനം അകലെയാണ് എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാന്‍റെ കർശനമായ നിയന്ത്രണത്തിലായിരിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. ഹോര്‍മുസ് അടയ്ക്കാനുള്ള ഇറാന്‍റെ തീരുമാനം യുഎസിനെ "ബ്ലാക്ക്മെയില്‍ ' ചെയ്യാനുള്ള തന്ത്രമാണെന്നും അത്തരം ഭീഷണികൾക്കു വഴങ്ങില്ലെന്നുമാണു ട്രംപ് പറയുന്നത്. ഇതിനിടെയാണ് ഹോര്‍മുസ് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ പതാകയേന്തിയ രണ്ടു കപ്പലുകൾക്കു നേരേ ഇറാൻ റവല്യൂഷണറി ഗാർഡ് വെടിയുതിർത്തത്. കടന്നുപോകാനുള്ള അനുമതി നൽകിയ ശേഷമാണു വെടിവയ്പ്പുണ്ടായതെന്നാണു റിപ്പോർട്ടുകൾ. ഇന്ത്യയുമായി നല്ല ബന്ധങ്ങളാണ് ഇറാനുള്ളത്. എന്നിട്ടും ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം നമ്മെ ആശങ്കപ്പെടുത്തുന്നതായി. വിദേശകാര്യ മന്ത്രാലയം ഡല്‍ഹിയിലുള്ള ഇറാന് സ്ഥാനപതി മുഹമ്മദ് ഫത്താലിയെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുകയുണ്ടായി.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനു ശേഷമാണ് ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചത്. അതോടെ കപ്പല്‍ ഗതാഗതം തടസപ്പെടുകയും ആഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു. ഈ പ്രതിസന്ധി വളർന്നു വഷളാവുമോ എന്ന ആശങ്ക പരക്കെയുണ്ട്.
ഇറാന്‍റെ കൈവശമുള്ള സമ്പുഷ്ട യുറേനിയം മുഴുവനായും യുഎസിനു കൈമാറണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് അംഗീകരിക്കുന്ന പ്രശ്നമേയില്ലെന്ന് ഇറാൻ പറയുന്നു. ഇറാന്‍റെ ആണവ പദ്ധതി സംബന്ധിച്ച് ഇരുപക്ഷവും യോജിച്ചൊരു നിലപാടിൽ എത്തുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നു പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇറാനെതിരായ നാവിക ഉപരോധം പശ്ചിമേഷ്യയ്ക്കു പുറത്തേക്കും വ്യാപിപ്പിക്കാൻ അമെരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാന്‍റെ കപ്പലുകൾ പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടായാൽ അത് അവരെ സാമ്പത്തികമായി തളർത്തും. എന്നാൽ, അത്തരം സമ്മർദ തന്ത്രങ്ങൾക്കൊന്നും വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാനുള്ളത്.
സംഘർഷം നീണ്ടുപോകുന്നത് മേഖലയിലെ സമാധാനത്തെ മാത്രമല്ല സാമ്പത്തിക വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും. എണ്ണ വിതരണത്തിന്‍റെ പ്രധാന പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. ലോകത്തെ എണ്ണ നീക്കത്തിന്‍റെ അഞ്ചിലൊന്നും നടക്കുന്ന തന്ത്രപ്രധാന പാതയാണിത്. യുദ്ധം തുടങ്ങിയതു മുതൽ അവിടെ തടസമുണ്ടാക്കുകയാണ് ഇറാൻ ചെയ്യുന്നത്. എണ്ണ നീക്കം തടസപ്പെട്ടതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുകയറുന്ന അവസ്ഥയുണ്ടായി. നിരവധി രാജ്യങ്ങൾ ഇന്ധന പ്രതിസന്ധി നേരിടാൻ തുടങ്ങി. ഇന്ത്യയിലുണ്ടായ പാചക വാതക ക്ഷാമവും ഇതിന്‍റെ ഭാഗമാണ്. കേരളത്തിലടക്കം ഹോട്ടൽ മേഖലയെ ഇതു ഗുരുതരമായി ബാധിച്ചു. പശ്ചിമേഷ്യൻ സംഘർഷം നീളുന്നത് ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലയെയും ബാധിച്ചേക്കാം. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു ശേഷം വലിയ തോതിലുള്ള ഇന്ധന വില വർധന ഉണ്ടായിക്കൂടെന്നില്ല. അങ്ങനെ വന്നാൽ അത് രാജ്യത്തു വലിയ വിലക്കയറ്റത്തിനും കാരണമാവും. ഹോർമുസ് കടലിടുക്കിന്‍റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം പൂർണമായും ഒഴിയേണ്ടതുണ്ട്. വിട്ടുവീഴ്ചകൾക്ക് ഇരുപക്ഷവും തയാറാകാതെ ചർച്ചകൾ മുന്നോട്ടുപോവില്ല. യുഎസുമായി രണ്ടാം ഘട്ടം ചർച്ചയ്ക്കുള്ള സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്. അന്തിമ കരാറിലേക്ക് എത്താൻ കഴിയും വിധത്തിൽ രണ്ടാം ഘട്ടം ചർച്ച നടക്കേണ്ടതുണ്ട്. അടിസ്ഥാനപരമായ കാര്യങ്ങളിൽ ധാരണയിലെത്തുക എന്നത് അതിൽ പ്രധാനമാണ്.