

ഡോ. ഷർമിള മേരി ജോസഫ് | 1986ൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മൂന്നാം റാങ്ക് നേടിയപ്പോൾ അച്ചടിച്ചു വന്ന ചിത്രം.
തിരുവനന്തപുരം: മന്ത്രിസഭ മാറുന്ന സമയത്ത് വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്ത് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ എത്തിയത് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി. പേര് ഷർമിള മേരി ജോസഫ്. എന്നാൽ, വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥ മാത്രമല്ല, പഴയ എസ്എസ്എൽസി റാങ്കുകാരി കൂടിയാണ് ഡോ. ഷർമിള- 1986ൽ സംസ്ഥാനത്ത് മൂന്നാം റാങ്ക്.
അന്ന് വിദ്യാഭ്യാസ മന്ത്രി തന്നെയാണ് റാങ്ക് വിവരം ഫോണിൽ വിളിച്ചറിയിച്ചത്. എന്നാൽ, അന്നത്തെ റാങ്ക് സമ്പ്രദായത്തിനോട് ഷർമിളയ്ക്ക് യോജിപ്പില്ല. ഇരുപത് വർഷം മുൻപാണ് റാങ്ക് സംവിധാനം അവസാനിപ്പിച്ച് ഗ്രേഡിങ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. വിദ്യാർഥികൾക്കു മേലുള്ള സമ്മർദം കുറയ്ക്കാൻ ഗ്രേഡ് രീതി തന്നെയാണ് നല്ലതെന്ന് ഷർമിള പറയുന്നു.
റാങ്ക് നേട്ടത്തിനു ശേഷം പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പെടുത്ത് പഠിച്ച്, എംബിബിഎസും പൂർത്തിയാക്കിയിരുന്നു. ഷർമിള. 1997ലാണ് കേരള കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥയാകുന്നത്. ഇതിനിടെ യുഎസിൽനിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിരുന്നു.