
കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി
ന്യൂഡൽഹി: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഉത്തരവിനെതിരേ അപ്പീൽ നൽകില്ലെന്ന് സംസ്ഥാന സർക്കാർ. ഉത്തരവ് നടപ്പാക്കുമെന്ന് സുപ്രീം കോടതിയെ അറിയിക്കും. പ്രവേശന നടപടികൾ ആരംഭിച്ചതിനാലും എഐസിടിഇ സമയപരിധി പാലിക്കേണ്ടതിനാലുമാണ് അപ്പീലിൽ നിന്നും പിന്തിരിയുന്നത്. പ്രവേശന നടപടികൾ സമയബന്ധിതമായി തീർക്കേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിക്കും. അതേ സമയം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരേ കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കും.
സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനാലാണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ തടസ ഹര്‍ജിയും നല്‍കും. സുപ്രീം കോടതിയുടെ ഉത്തരവിനെ ആശ്രയിച്ചിരിക്കും ഇനി പ്രവേശന നടപടികൾ.
12ാം ക്ലാസ് മാർക്ക്, പരിശീലന പരീക്ഷയുടെ സ്കോർ, വെയിറ്റേജ് എന്നിവ കണക്കാക്കിയായിരുന്നു ഇതു വരെയും റാങ്ക് ലിസ്റ്റ് പുറത്തു വിട്ടിരുന്നത്. 1:1:1 എന്ന അനുപാതത്തിലുള്ള വെയിറ്റേജ് 5:3:2 എന്ന അനുപാതത്തിലാക്കി മാറ്റിയതാണ് വിവാദമായി മാറിയത്. പരീക്ഷയുടെ പ്രോസപെക്റ്റസ് പുറത്തിറക്കിയതിനു ശേഷമാണ് ഈ മാറ്റം വരുത്തിയത്.