
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ സ്റ്റേ ഇല്ല; സർക്കാരിന് തിരിച്ചടി
കൊച്ചി:കേരള എൻജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി. ഉത്തരവ് അടിയന്തരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ടുപോവാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ സമർപ്പിച്ചിരുന്നത്. എന്നാൽ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടേതാണ് വിധി.
ഈ ആഴ്ച ആരംഭിക്കാനിരുന്ന പ്രവേശന നടപടികളെ അനിശ്ചിതത്വത്തിലാക്കിയാണ് ഹൈക്കോടതി വിധി വന്നത്. സർക്കാരിന്‍റെ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാൽ പുതിയ ഫോർമുല തുടരാനാകുമെന്നായിരുന്നു സർക്കാരിന്‍റെ പ്രതീക്ഷ. അപ്പീൽ തള്ളിയ സാഹചര്യത്തിൽ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം പുനഃക്രമീകരിക്കേണ്ട സാഹചര്യമുണ്ടാകും.
പരീക്ഷയുടെ പ്രോസ്പെക്റ്റസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി ബുധനാഴ്ചാണ് ഹൈക്കോടതി പരീക്ഷാ ഫലം റദ്ദാക്കി ഉത്തരവിറക്കിയത്.എൻജിനീയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസിൽ പഠിച്ച വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധിയുണ്ടായത്. ഈ മാസം ഒന്നിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന ഫലങ്ങൾ പ്രഖ്യാപിച്ചത്. ഫലം റദ്ദായത് പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കും.