പരീക്ഷാ സമ്മർദത്തിൽനിന്ന് വിജയത്തിലേക്ക്

സഹപാഠികളുടെ സഹകരണം: പരീക്ഷാ ഭീതിയെ അതിജീവിച്ച് മുന്നേറാം
Prime Minister Narendra Modi
Prime Minister Narendra Modi

ഡോ. സുഭാഷ് സര്‍ക്കാര്‍

(കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി)

നിരവധി വെല്ലുവിളികള്‍ നിറഞ്ഞ വിദ്യാഭ്യാസ മേഖലയിൽ, ഒരു പക്ഷേ കുത്തനെയുള്ള ഒരു പര്‍വതത്തിലേക്കു കയറുന്നതു പോലെയാകാം വിദ്യാർഥികൾക്ക് അവരുടെ പരീക്ഷകൾ അനുഭവപ്പെടുന്നത്. ഈ യാത്രയിൽ ഒഴിവാക്കാനാകാത്ത ഒരു സഹയാത്രികനായി മാറുന്നു അവരുടെ സമ്മർദം . പ്രതീക്ഷകളുടെ ഭാരമേറിയ ഭാണ്ഡം ചുമന്ന് എല്ലാവരും ഈ കയറ്റം കയറുമ്പോൾ സഹപാഠികളുടെ പിന്തുണ ഈ കയറ്റത്തില്‍ സഹയാത്രികർ ആയി ഉണ്ടാകുന്നത് ഒന്ന് സങ്കൽപ്പിച്ചാൽ ഒരു പക്ഷേ ഈ പരീക്ഷാ കാലഘട്ടം എന്നത് അത്യന്ത്യം ഉത്സാഹഭരിതമായ ഒരു യാത്രയായി ചിന്തിക്കുന്നതിന് തുല്യമാണ്.ഇത് യാത്രയിലെ ഭയം ഇല്ലാതാക്കുന്നു.

പടിപടിയായി ഒരുമിച്ച് പര്‍വതത്തിന് മുകളിലേക്ക് നടക്കുന്നത് സങ്കല്‍പ്പിച്ചുനോക്കൂ. ഇവിടെ സഹപാഠികളുടെ പിന്തുണ എന്നത്, വെല്ലുവിളികളെ അതിജീവിച്ചവര്‍ക്ക് മറ്റുള്ളവരെ നയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലധിഷ്ഠിതമായ അനുഭവവിനിമയത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ സമ്മര്‍ദം ഇല്ലായ്മ ചെയ്യുന്നതില്‍ ഈ സൗഹൃദക്കൂട്ടായ്മ നിർണായക മുതല്‍ക്കൂട്ടാണ്. ഇത് വിജയത്തിലേക്കുള്ള ദുര്‍ഘടപാതയില്‍ വഴികാട്ടിയായി വര്‍ത്തിക്കുന്നു. മാനസികാരോഗ്യത്തിന്‍റെയും വിദ്യാഭ്യാസമേഖലയിലെ വിജയത്തിന്‍റെയും പരസ്പരബന്ധത്തിന് ഊന്നല്‍ നല്‍കുന്ന 2020ലെ ദേശീയ വിദ്യാഭ്യാസനയവുമായി (എന്‍ഇപി) ഇതു പൊരുത്തപ്പെടുന്നു. ദേശീയ വിദ്യാഭ്യാസ ഗവേഷണ-പരിശീലന സമിതി (എന്‍സിഇആര്‍ടി) 2022ല്‍ "സ്‌കൂള്‍ വിദ്യാർഥികളുടെ മാനസികാരോഗ്യവും ക്ഷേമവും' എന്ന പേരില്‍ സമഗ്ര സര്‍വെ നടത്തിയിരുന്നു. കൊവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരമ്പരാഗത മുഖാമുഖപഠനം വെട്ടിക്കുറച്ചപ്പോള്‍ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ അനുഭവങ്ങളാണ് ഇത് ഉയർത്തിക്കാട്ടുന്നത്. വെര്‍ച്വല്‍ പഠനത്തിന്‍റെ ഗുണങ്ങള്‍ ഉണ്ടായിരുന്നിട്ടും, വെല്ലുവിളികള്‍ ഉയര്‍ന്നുവന്നു. ഇത് ഈ പുതിയ വിദ്യാഭ്യാസ മാതൃകയെക്കുറിച്ചുള്ള അവരുടെ വികാരങ്ങൾ പ്രതിഫലിപ്പിക്കാന്‍ വിദ്യാർഥികളെ പ്രേരിപ്പിച്ചു. "സമപ്രായക്കാരുമായുള്ള സാമൂഹ്യ ഇടപഴകലിന്‍റെ അഭാവ'ത്തെക്കുറിച്ചു വിദ്യാർഥികള്‍ക്കിടയില്‍ വന്ന അഭിപ്രായസമന്വയമാണ് ശ്രദ്ധേയമായ ഒരു കണ്ടെത്തല്‍. 35% പേര്‍ ഇതിനോട് യോജിച്ചു.

"എക്സാം വാരിയേഴ്സ്' എന്ന പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓരോ വിദ്യാർഥിയെയും "വേവലാതിക്കാരനാകാനല്ല; മറിച്ച്, പോരാളിയാകാന്‍' പ്രോത്സാഹിപ്പിക്കുന്നു. വിദ്യാഭ്യാസമേഖലയിലെ വെല്ലുവിളികൾ കീഴടക്കി ഓരോ വിദ്യാർഥിയും യോദ്ധാവിന്‍റെ ചുമതല സ്വീകരിക്കുമ്പോള്‍ ഈ ആഖ്യാനം പ്രകടമാകുന്നു. എന്നിരുന്നാലും, ഈ യാത്രയ്ക്കിടയില്‍, നമ്മുടെ ചില സഹയോദ്ധാക്കള്‍ പരീക്ഷാ സമയത്ത് ഉയര്‍ന്ന സമ്മര്‍ദവും പ്രശ്നങ്ങളും നേരിടുന്നു. യോദ്ധാവായിരിക്കുക എന്നതിൽ വ്യക്തിപരമായ വെല്ലുവിളികള്‍ തരണം ചെയ്യുന്നത് ഉള്‍പ്പെടുന്നതുപോലെ, നമ്മുടെ സഹോദരങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതും അര്‍ഥമാക്കുന്നു. ഒരുമിച്ച് നടക്കുക, യാത്രയിലുടനീളം പരസ്പരം സഹായിക്കുക, സഹ യോദ്ധാക്കള്‍ക്ക് അത് എളുപ്പമാക്കുക എന്നിവ കൂട്ടായ ശക്തിയാകുന്നതിന്‍റെ പ്രധാന വശമാണ്. പരീക്ഷാ യോദ്ധാക്കളുടെ ചൈതന്യം, നമുക്കുവേണ്ടി മാത്രമല്ല, വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പിന്തുണയും ഐക്യമുന്നണിയും സൃഷ്ടിക്കാനായി നമ്മുടെ സഹ യോദ്ധാക്കള്‍ക്കുമായിക്കൂടി ഉള്‍ക്കൊള്ളേണ്ടത് നമുക്കെല്ലാവര്‍ക്കും അത്യന്താപേക്ഷിതമാണ്.

സമാന ജീവിതാനുഭവങ്ങളുള്ള വ്യക്തികളില്‍ നിന്നുള്ള സഹായമായി നിര്‍വചിക്കപ്പെടുന്ന സമപ്രായക്കാരുടെ പിന്തുണയ്ക്ക് വിവിധ സന്ദര്‍ഭങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ചരിത്ര പ്രാധാന്യമുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചവര്‍ക്ക്, സമാന വെല്ലുവിളികള്‍ നേരിടുന്ന മറ്റുള്ളവര്‍ക്ക് അതുല്യമായ ഉള്‍ക്കാഴ്ചകളും പ്രോത്സാഹനവും പ്രത്യാശയും നല്‍കാന്‍ കഴിയുമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അതിന്‍റെ തത്ത്വങ്ങള്‍. സമപ്രായക്കാരുടെ പിന്തുണ വളരെക്കാലമായി മാനസികാരോഗ്യ മേഖലയില്‍ തുടരുന്ന സമ്പ്രദായമാണ്. ഇത് വിദ്യാഭ്യാസമേഖലയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സവിശേഷമായ സമ്മര്‍ദങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ പ്രസക്തവും ഫലപ്രദവുമായ സമീപനമാണ്.

സഹപാഠികളുടെ പിന്തുണയുടെ പ്രയോജനങ്ങള്‍ ബഹുമുഖമാണ്. ശാക്തീകരണം, സാമൂഹിക പിന്തുണ, സഹാനുഭൂതി, അപമാനം കുറയ്ക്കല്‍, പ്രതീക്ഷയുടെയും പ്രചോദനത്തിന്‍റെയും പരിപോഷണം എന്നിവ അത് ഉള്‍ക്കൊള്ളുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അപമാനത്തെയും സാമൂഹിക ഒറ്റപ്പെടലിനെയും മറികടക്കാന്‍ വ്യക്തികളെ ശാക്തീകരിക്കുന്നത്, വിദ്യാഭ്യാസമേഖലയിലെ വെല്ലുവിളികൾ നേരിട്ട് അഭിമുഖീകരിക്കുന്നതിനുള്ള നിര്‍ണായക ഘടകങ്ങളായ ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു.

പരീക്ഷാസമയത്തെ സമ്മര്‍ദത്തിന്‍റെ പശ്ചാത്തലത്തില്‍ സഹപാഠികളുടെ പിന്തുണയുടെ തത്വങ്ങള്‍ പ്രായോഗികമാകുന്നു. പരീക്ഷാസമ്മര്‍ദം കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും തന്ത്രങ്ങളും സഹപാഠികൾ പങ്കിടുന്നതിനാല്‍ മറ്റുള്ളവരുടെ അനുഭവങ്ങളില്‍നിന്ന് പഠിക്കുന്നത് മുതല്‍കൂട്ടായി മാറുന്നു. സമാനമായ സാഹചര്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെങ്കില്‍, മാര്‍ഗനിര്‍ദേശത്തിനും പിന്തുണയ്ക്കുമുള്ള വിലപ്പെട്ട സ്രോതസ്സുകളായി സ്‌കൂളിലേയോ കോളേജിലേയോ മുതിര്‍ന്നവരും വര്‍ത്തിക്കുന്നു. മാത്രമല്ല, പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങളില്‍ ആശയക്കുഴപ്പവും ഉത്കണ്ഠയും പലപ്പോഴും വ്യക്തമായ ചിന്തയെ തടസ്സപ്പെടുത്തുമ്പോള്‍ സഹപാഠികളുടെ പിന്തുണ നല്‍കുന്ന ചിന്തകളിലെ വ്യക്തത പ്രത്യേകിച്ചും മൂല്യവത്താകുന്നു. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരിടം നല്‍കുന്നത്, ചിന്തകളും വൈകാരികതയും തരംതിരിക്കാന്‍ സഹപാഠികളുടെ പിന്തുണ സഹായിക്കുകയും പലപ്പോഴും പരീക്ഷാസമ്മർദവുമായി ബന്ധപ്പെട്ട ഒറ്റപ്പെടലിന്‍റെ ഭയം കുറയ്ക്കുകയും ചെയ്യുന്നു.

പരീക്ഷാ സമയങ്ങളിലെ സമ്മര്‍ദം ലഘൂകരിക്കുന്നതില്‍ സഹപാഠികളുടെ പിന്തുണ പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, പിന്തുണാ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണ്. മാനസികാരോഗ്യത്തിന്‍റെയും വിദ്യാഭ്യാസ മേഖലയിലെ വിജയത്തിന്‍റെയും പരസ്പരബന്ധം തിരിച്ചറിഞ്ഞ്, സ്ഥാപനങ്ങള്‍ അവരുടെ വിദ്യാർഥികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കണം.

കൂടാതെ, സഹപാഠികളുടെ പിന്തുണയ്ക്കായുള്ള പദ്ധതികള്‍ സ്ഥാപന ചട്ടക്കൂടിലേക്ക് സംയോജിപ്പിക്കുന്നത് വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണയുടെ ലഭ്യത വര്‍ധിപ്പിക്കുന്നു. സഹപാഠികളുടെ പിന്തുണായോഗങ്ങള്‍ക്കായി നിയുക്ത ഇടങ്ങള്‍ സൃഷ്ടിക്കുകയും ഈ ഉറവിടങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സഹായം ലഭ്യമായ മാര്‍ഗങ്ങളെക്കുറിച്ച് വിദ്യാർഥികള്‍ ബോധവാന്മാരാണെന്ന് ഉറപ്പാക്കുന്നു.

പരീക്ഷാ സമയങ്ങളില്‍ സഹപാഠികളുടെ പിന്തുണ ശക്തിപ്പെടുത്തുന്നത് വിദ്യാർഥികളുടെ മാത്രം വ്യക്തിഗത ഉത്തരവാദിത്വമല്ല; മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍ണായക പങ്ക് വഹിക്കുന്നു. മാനസിക ക്ഷേമവും പരീക്ഷകളിലെ വിജയവും തമ്മിലുള്ള സഹവര്‍ത്തിത്വബന്ധം അംഗീകരിക്കുന്നതിലൂടെ, സ്ഥാപനങ്ങള്‍ അവരുടെ വിദ്യാർഥികളുടെ സമഗ്രമായ വികസനത്തിന് സംഭാവന നല്‍കുകയും വിദ്യാഭ്യാസമേഖലയിലെ വെല്ലുവിളികള്‍ക്കൊപ്പം ജീവിതാനുഭവങ്ങളുടെ വിശാലമായ കാഴ്ചപ്പാടിന് അവരെ സജ്ജമാക്കുകയും ചെയ്യുന്നു. രാജ്യവ്യാപകമായി വിദ്യാർഥികള്‍ക്ക് സമ്മർദരഹിത അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "പരീക്ഷാ പേ ചര്‍ച്ച' പദ്ധതിയുടെ ധർമചിന്തയുമായി ഈ സഹകരണ ശ്രമം പൊരുത്തപ്പെടുന്നു.

ഭാവിയെക്കുറിച്ചാലോചിച്ച് സമ്മര്‍ദത്തിലാകരുതെന്നും മറ്റുള്ളവരുടെ നേട്ടങ്ങളുമായി സ്വയം താരതമ്യം ചെയ്യരുതെന്നും ഞാന്‍ എന്‍റെ എല്ലാ യുവസുഹൃത്തുക്കളോടും ആവശ്യപ്പെടുന്നു. മറ്റൊരാളുടെ പാത അനുകരിക്കാന്‍ ശ്രമിക്കുന്നത് പരമ്പരാഗത പാത പിന്തുടരുന്നതിന് തുല്യമാണ്. പകരം, കുറഞ്ഞ യാത്ര വേണ്ടിവരുന്ന പാത തിരഞ്ഞെടുക്കുക. പ്രധാനമന്ത്രി മോദിയുടെ "എക്‌സാം വാരിയേഴ്‌സി' ല്‍ നിന്നുള്ള "മന്ത്ര 26' ന്‍റെ സത്ത പിന്തുടര്‍ന്ന് അനാവശ്യസമ്മര്‍ദം സൃഷ്ടിക്കാതെ നമ്മെ മുന്നോട്ട് നയിക്കുന്ന നിര്‍ദിഷ്ട ലക്ഷ്യങ്ങള്‍ നമുക്ക് നിശ്ചയിക്കാം:

മികച്ച ലക്ഷ്യത്തെ നയിക്കുന്നത് അഭിനിവേശം, പ്രചോദനം; സമ്മർദമല്ല

പ്രതീക്ഷകള്‍ വര്‍ധിക്കുമ്പോള്‍, "പരീക്ഷ പേ ചര്‍ച്ച' യുടെ ഈ വര്‍ഷത്തെ പതിപ്പിനായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിദ്യാർഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി ഇടപഴകുന്നതിനും വിലപ്പെട്ട ഉള്‍ക്കാഴ്ചകളും പ്രോത്സാഹനവും പങ്കുവയ്ക്കുന്നതിനും സാക്ഷ്യം വഹിക്കാനുള്ള ആഗ്രഹം അധിക ആവേശം പകരുന്നു. പരീക്ഷാ തയാറെടുപ്പിന്‍റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ മാത്രമല്ല, വ്യക്തികളെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട അവരുടെ യാത്രയില്‍ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള കൂട്ടായ ആകാംക്ഷയാണിത്.

"പരീക്ഷാ പേ ചര്‍ച്ച' യിലേക്കുള്ള കൗണ്ട്ഡൗണ്‍ പ്രതീക്ഷയുടെയും ഐക്യത്തിന്‍റെയും, നമ്മുടെ വിദ്യാർഥികള്‍ക്ക് അനുകൂലവും പിന്തുണയേകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധതയുടെയും പ്രതീകമായി മാറിയിരിക്കുന്നു. ഈ അതുല്യവും ഫലപ്രദവുമായ ആശയവിനിമയത്തിലൂടെ ചുരുളഴിയുന്ന വിജ്ഞാനത്തിനും പ്രചോദനത്തിനുമായി, സമ്പന്നമായ അനുഭവത്തിനായി, രാജ്യം ആകാംക്ഷയോടെ തയാറെടുക്കുകയാണ്.

Trending

No stories found.

Latest News

No stories found.