പത്താം ക്ലാസിൽ ഇനി റോബോട്ടിക്‌സ് പഠനവും
തിരുവനന്തപുരം: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരം ലഭിക്കും.
പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം ഒന്നാം വാള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിലാണ് സർക്ക്യൂട്ട് നിർമാണം, സെൻസറുകളുടെയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കംപ്യൂട്ടർ പ്രോഗ്രാമിങ് വഴി ഇലക്‌ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് റോബോട്ടിക്‌സിന്‍റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്.
സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ ഇതിനായി കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണം പൂർത്തിയാക്കിയതായി മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐആർ സെൻസർ, സെർവോ മോട്ടോർ, ജംപർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടൊമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന ഉപകരണം തയാറാക്കലാണ് പാഠപുസ്തകത്തിലെ കുട്ടികൾക്കുള്ള ആദ്യ പ്രവർത്തനം.
തുടർന്ന് എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടൊമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകളും കുട്ടികൾ തയാറാക്കുന്നു. ഇതിനായി പിക്റ്റോ ബ്ലോക്‌സ് സോഫ്റ്റ്‌വെയറിലെ പ്രോഗ്രാമിങ് ഐഡിഇയുടെ സഹായത്തോടെ "ഫേസ് ഡിറ്റക്ഷൻ ബിൽട്ട്- ഇൻ-മോഡൽ' ഉപയോഗിച്ച് മുഖം കണ്ടെത്താനും സ്‌കൂളുകൾക്ക് കൈറ്റ് നൽകിയ ലാപ്‌ടോപ്പിലെ വെബ്ക്യാം, ആർഡിനോകിറ്റ് തുടങ്ങിയവയുടെ സഹായത്തോടെ വാതിൽ തുറക്കാനും കുട്ടികൾ പരിശീലിക്കും.
സമാനമായ നിരവധി പ്രായോഗിക പ്രശ്‌നങ്ങളെ നൂതന സംവിധാനങ്ങളാൽ പരിഹരിക്കാൻ കുട്ടികളെ സഹായിക്കുന്ന വിധത്തിലാണ് പുതിയ റോബോട്ടിക്‌സ് പഠനരീതി കൈറ്റ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഐസിടി പാഠപുസ്തകം മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലായി എല്ലാ കുട്ടികൾക്കും ലഭ്യമാക്കും. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിന്‍റെ ആദ്യഘട്ട പരിശീലനം ഇതുവരെ 9,924 അധ്യാപകർക്ക് കൈറ്റ് നൽകി.
ജൂലൈ മാസം റോബോട്ടിക്‌സിൽ മാത്രമായി അധ്യാപകർക്ക് പരിശീലനം നൽകാനും, കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമായ സംസ്ഥാന സിലബസ് പിന്തുടരുന്ന അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് ഉൾപ്പെടെ അവ ലഭ്യമാക്കാനും കൈറ്റ് സംവിധാനം ഏർപ്പെടുത്തും.