

മഹിമ ചൗധരി
ന്യൂഡൽഹി: സിനിമയിലേക്ക് കടന്നു വന്നതിനു ശേഷം അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം മഹിമ ചൗധരി. സിദ്ധാർഥ് കണ്ണനുമായുള്ള സംഭാഷണത്തിലാണ് താരം കാർ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യ സിനിമയ്ക്കു ശേഷം നിരവധി പ്രശ്നങ്ങളാണുണ്ടായതെന്ന് മഹിമ പറയുന്നു. ആദ്യ സിനിമയ്ക്ക് ശേഷം എനിക്ക് കോടതിയിൽ കയറേണ്ടി വന്നു, മുക്തയുമായി കരാറിലാണെന്ന വ്യാജപ്രചാരണ മൂലം നിരവധി ചിത്രങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കി, എനിക്കൊരു കാർ അപകടമുണ്ടായി, ഏതാണ്ട് ഒരു വർഷത്തോളം വീട്ടിലിരിക്കേണ്ടി വന്നു...താരം പറയുന്നു.
1999ൽ അജയ് ദേവ്ഗണിനൊപ്പമുള്ള ദിൽ ക്യാ കരേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് മഹിമയ്ക്ക് അപകടം സംഭവിച്ചത്. ആ അപകടത്തിൽ മുഖത്തിന് കാര്യമായ പരുക്ക് പറ്റി. മുഖത്ത് നിരവധി ചില്ലുകഷ്ണങ്ങൾ കുത്തിത്തറച്ചിരുന്നു. 67 ചെറിയ ചില്ലു കഷ്ണങ്ങളാണ് മുഖത്തു നിന്ന് നീക്കം ചെയ്തതെന്ന് താരം. അതിന്‍റെ പിറ്റേ ദിവസം മുഖം മുഴുവൻ നീരു വന്നു വീർത്ത് വികൃതമായി.
അക്കാലത്ത് സൂര്യപ്രകാശത്തിൽ പുറത്തിറങ്ങാൻ സാധിക്കില്ലായിരുന്നു. അക്കാലത്ത് രണ്ട് പാട്ടുകളുടെ ചിത്രീകരണം പൂർത്തിയാക്കി. കോസ്റ്റ്യൂം ഡിസൈനർ മുഖത്തെ പാടുകൾ മേക്കപ്പ് ചെയ്ത് മറയ്ക്കുകയായിരുന്നുവെന്നും താരം. ദുർലഭ് പ്രസാദ് കാ ദൂസരി ശാദി എന്ന ചിത്രമാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്നത്. ഡിസംബർ 19ന് ചിത്രം റിലീസ് ചെയ്യും.