
നിവിൻ പോളി
കൊച്ചി: തനിക്കെതിരേ നിർമാതാവ് നൽകിയ വഞ്ചനാക്കേസിൽ പ്രതികരിച്ച് നടൻ നിവിൻ പോളി. വസ്തുതകൾ വളച്ചൊടിച്ചുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും നിവിൻ പോളി പറഞ്ഞു. കോടതിയുടെ നിർദേശ പ്രകാരം വിഷയത്തിൽ 2025 ജൂൺ 28 മുതൽ മധ‍്യസ്ഥ ചർച്ചകൾ നടന്നുവരുകയാണെന്നും എന്നാൽ കോടതി നിർദേശങ്ങൾ മാനിക്കാതെയും മധ‍്യസ്ഥ ചർച്ചകൾ മറച്ചുവച്ചും വസ്തുതകൾ വളച്ചൊടിച്ചും പരാതിക്കാരൻ പുതിയ കേസ് നൽകിയിരിക്കുകയാണെന്നും വേണ്ട നിയമനടപടി സ്വീകരിക്കുമെന്നും നിവിൻ പോളി ഫെയ്സ്ബുക്കിൽ കുറിച്ചു.
മഹാവീര‍്യർ എന്ന ചിത്രത്തിന്‍റെ സഹനിർമാതാവ് പി.എസ്. ഷാനവാസായിരുന്നു നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ പൊലീസിൽ പരാതി നൽകിയത്. വഞ്ചനയിലൂടെ 1.95 കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. ആദ‍്യം വൈക്കം കോടതിയിലാണ് ഷാനവാസ് പരാതി നൽകിയത്.
കോടതി നിർദേശത്തെത്തുടർന്ന് നിലവിൽ തലയോലപ്പറമ്പ് പൊലീസ് നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനെ രണ്ടാം പ്രതിയാക്കിയും എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
മഹാവീര‍്യർ എന്ന ചിത്രത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് തനിക്ക് 95 ലക്ഷം രൂപയോളം രൂപ ലഭിക്കാനുണ്ടെന്നാണ് നിർമാതാവ് പറയുന്നത്.