

ഒടുവിൽ ഉണ്ണികൃഷ്ണന്‍ |രഞ്ജിത്
യുവ നടിയുടെ പീഡന പരാതിക്ക് പിന്നാലെ അറസ്റ്റിലായ രഞ്ജിത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പ് അഷ്റഫ്. മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണുകയാണെന്നായിരുന്നു ആലപ്പി അഷറഫിന്‍റെ പ്രതികരണം.
"സിനിമ മാത്രമല്ല വിനോദോപാധി. പീഡനവും വിനോദോപാധിയാക്കി മാറ്റിയ സംവിധായകൻ. മലയാള സിനിമയിലെ മാടമ്പി. ഇന്നയാൾ അഴിയെണ്ണുന്നു. ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്‍റെ ശാപമോ, അതോ നിസഹായരായ പെൺകുട്ടികളുടെ കണ്ണീരിന്‍റെ ഫലമോ?" - എന്നായിരുന്നു ആലപ്പി അഷറഫിന്‍റെ പ്രതികരണം.
മുൻപൊരിക്കൽ ഇതേ രഞ്ജിത് ഒടുവിൽ ഉണ്ണികൃഷ്ണനെ അടിച്ച കഥ ആലപ്പി അഷ്റഫ് പങ്കുവച്ചിരുന്നു. ആറാം തമ്പുരാന്‍റെ സെറ്റിൽ വച്ചായിരുന്നു സംഭവം. ഒരിക്കൽ ഒടുവിൽ ഉണ്ണികൃഷ്ണൻ രഞ്ജിത്തിനോട് ഒരു തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്കുപിടിച്ചിരുന്ന രഞ്ജിത്തിന് അത് ഇഷ്ടപ്പെട്ടില്ല. അയാൾ ഒടുവിൽ ഉണ്ണികൃഷ്ണന്‍റെ മുഖത്തടിച്ചു. അസുഖങ്ങൾ കൊണ്ട് വയ്യാതിരുന്നു അദ്ദേഹം അടികൊണ്ട് തറയിൽ വീണു. ഞങ്ങൾ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. സംഭവത്തിൽ പലരും രഞ്ജിത്തിനെതിരേ പ്രതികരിച്ചെങ്കിലും അയാൾക്കതൊന്നും ഒരു പ്രശ്നമായിരുന്നില്ല. പാവം ഒടുവിൽ ഉണ്ണികൃഷ്ണൻ തുടർന്നുള്ള ദിവസങ്ങളിലെല്ലാം വിഷമത്തിലായിരുന്നു. പിന്നീട് ആ സെറ്റിൽ അദ്ദേഹത്തെ ചിരിച്ച് കണ്ടിട്ടില്ല. ഏറെ നാളെടുത്തു അദ്ദേഹം അതിൽ നിന്ന് പുറത്തു വരാൻ.