

'അമ്മ'യുടെ കുടുംബയോഗത്തിന് ദല്ലാൾ നന്ദകുമാർ പ്രസിഡന്‍റായി ക്ഷേത്രം വക 75 ലക്ഷം സ്പോൺസർഷിപ്പ്; വിവാദ കരാർ പുറത്ത്
കൊച്ചി: താരസംഘടന അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കാരാർ പുറത്ത്. കുടുംബസംഗമത്തിന്‍റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപയ്ക്ക് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമാണ് ഏറ്റെടുത്തത്. ക്ഷേത്രം പ്രസിഡന്‍റ് ദല്ലാൾ നന്ദകുമാറും കുക്കു പരമേശ്വരനും ചേർന്നാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്.
ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കാൻ മുൻകൈ എടുത്തത് പ്രസിഡന്‍റ് ശ്വേത മേനോനാണ്. എന്നാൽ ഈ കരാറിനെ അൻസിബ ഹസൻ എതിർത്തിരുന്നു. മതേതരമൂല്യം ഉയർത്തിപ്പിടിക്കണമെന്നായിരുന്നു അൻസിബയുടെ വാദം. അമ്മയിലുയർന്ന വിവാദങ്ങളുടെ തുടക്കം ഈ സ്പോൺസർഷിപ്പിനെ ചൊല്ലിയായിരുന്നു. എന്നാൽ ഈ എതിർപ്പ് പ്രസിഡന്‍റ് ശ്വേത മേനോൻ തള്ളിക്കളഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു അമ്മയുടെ കുടുംബയോഗം നടന്നത്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമായിരുന്നു ഇതിന്‍റെ ടൈറ്റിൽ സ്പോൺസർ. നൽകേണ്ടിയിരുന്ന 75 ലക്ഷം രൂപയിൽ 30 ലക്ഷം ആദ്യ ഗഡുവായി ക്ഷേത്ര അധികാരികൾ നൽകിയിരുന്നു. 45 ലക്ഷം കൂടി നൽകാനുണ്ട്.
എന്നാൽ ഇതിനിടെ ദല്ലാൾ നന്ദകുമാർ ഉൾപ്പെടെയുള്ള ക്ഷേത്രം ഭാരവാഹികൾ പരാതിയുമായി അമ്മയെ സമീപിച്ചിരുന്നു. പരിപാടിയിൽ ക്ഷേത്രത്തിന്‍റെ സ്പോൺസർഷിപ്പ് വേണ്ടിവിധം പ്രദർശിപ്പിച്ചില്ലെന്നാണ് പരാതി. ഈ പരാതിക്ക് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. എന്നാൽ തുക പൂർണമായും നൽകുമെന്ന് നന്ദകുമാർ അറിയിച്ചിട്ടുണ്ട്.